ന്യൂഡെല്‍ഹി: റിപ്പബ്ളിക് ദിനത്തില്‍ കര്‍ഷകര്‍ നടത്താനിരിക്കുന്ന ട്രാക്‌ടര്‍ റാലി സുപ്രീം കോടതി നിര്‍ദ്ദേശിച്ചല്‍ പിന്‍വലിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ വക്‌താവ് രാകേഷ് ടിക്കായത്ത്. കോടതി ഉത്തരവിട്ടാല്‍ റാലി മറ്റൊരു ദിവസത്തേക്ക് മാറ്റുമെന്ന് ടിക്കായത്ത് പറഞ്ഞു.
കര്‍ഷകര്‍ ചെങ്കോട്ടയില്‍ നിന്ന് ഇന്ത്യാ ഗേറ്റിലേക്ക് പരേഡ് നടത്തുമെന്നും റിപ്പബ്ളിക് ദിനത്തില്‍ അമര്‍ ജവാന്‍ ജ്യോതിയില്‍ ദേശീയ പതാക ഉയര്‍ത്തുമെന്നും ടിക്കായത്ത് നേരത്തെ വ്യക്‌തമാക്കിയിരുന്നു. ഇന്ത്യാ ഗേറ്റിലേക്ക് മാര്‍ച്ചു നടത്തുമെന്നും യഥാര്‍ഥ കര്‍ഷകരെ രാജ്യത്തിനു കാണിച്ചു കൊടുക്കാന്‍ റിപ്പബ്ളിക് ദിന പരേഡിലും അണിനിരക്കുമെന്നുമാണ് ടിക്കായത്ത് പറഞ്ഞത്.
അതേസമയം, റിപ്പബ്ളിക് ദിനത്തിലെ ട്രാക്‌ടര്‍ റാലി ഡെല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ മാത്രമാണ് നടക്കുകയെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ബല്‍ബീര്‍ രജേവാള്‍ ഇന്നലെ കര്‍ഷകര്‍ക്കെഴുതിയ തുറന്ന കത്തില്‍ വ്യക്‌തമാക്കി. ചെങ്കോട്ടയില്‍ സമരം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും റിപ്പബ്ളിക് ദിന പരേഡിനെ തടസപ്പെടുത്തില്ലെന്നും കത്തില്‍ പറഞ്ഞിരുന്നു.
കര്‍ഷകര്‍ പ്രഖ്യാപിച്ച ട്രാക്‌ടര്‍ റാലി നിരോധിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. റിപ്പബ്ളിക് ദിന പരേഡിനെ തടസപ്പെടുത്തുന്ന സമരം തടയണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
Also Read: ബംഗാളിൽ മഹാസംഖ്യത്തിന് സാധ്യത; കോൺഗ്രസും സിപിഎമ്മും പുതിയ നീക്കത്തിലേക്ക്