കൊൽക്കത്ത: ബംഗാളിലും മഹാസഖ്യത്തിനുള്ള സാധ്യതകൾ തെളിയുന്നു. ഇതിന്റെ ഭാഗമായി മുസ്‌ലിം ജന വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള മതപണ്ഡിതന്‍ അബ്ബാസ് സിദ്ധിഖിയെ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദർശിച്ചു. എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി അബ്ബാസ് സിദ്ധിഖിയെ സന്ദര്‍ശിച്ച് ദിവസങ്ങള്‍ കഴിയുമ്പോളാണ് കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശനം.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അബ്‌ദുൾ മന്നാനടക്കമുള്ള നേതാക്കളാണ് അബ്ബാസ് സിദ്ധിഖിയെ സന്ദര്‍ശിച്ചത്. സഖ്യത്തില്‍ ചേരുന്നതിന് ചില നിബന്ധനകള്‍ അബ്ബാസ് സിദ്ധിഖി മുന്നോട്ട് വെച്ചു. അബ്ബാസ് സിദ്ധിഖിയുടെ ആവശ്യങ്ങള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്.
സിപിഎമ്മും കോണ്‍ഗ്രസും അബ്ബാസ് സിദ്ധിഖി നയിക്കുന്ന ഉവൈസിയുടെ പാര്‍ട്ടിയടക്കമുള്ള ഗ്രൂപ്പുകളും ചെറുപാര്‍ട്ടികളായ ജെഎംഎമ്മും അടക്കമുള്ള മഹാസഖ്യത്തിലേക്കാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസും സിപിഎമ്മും നേരത്തെ തന്നെ ധാരണയിലെത്തിയിരുന്നു. ഇരുപാര്‍ട്ടികളും ഇപ്പോള്‍ അബ്ബാസ് സിദ്ധിഖുമായുള്ള സഖ്യത്തിലാണ് ഊന്നല്‍ നല്‍കുന്നത്.
അബ്ബാസ് സിദ്ധിഖി ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന്റെ ഒരാളായല്ല സംസാരിക്കുന്നത്. അദ്ദേഹം അടിച്ചമര്‍ത്തപ്പെട്ട എല്ലാവര്‍ക്കും വേണ്ടിയാണ് സംസാരിക്കുന്നതെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര നേരത്തെ പറഞ്ഞിരുന്നു.
സംസ്‌ഥാനത്തെ ജനസംഖ്യയുടെ 30 ശതമാനമാണ് മുസ്‌ലിങ്ങള്‍. ബംഗാളിലെ 294 മണ്ഡലങ്ങളില്‍ 125 സീറ്റുകളില്‍ മുസ്‌ലിങ്ങളുടെ നിലപാട് വിധി നിശ്‌ചയിക്കും. ബിജെപിയും ന്യൂനപക്ഷ പിന്തുണ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള കഠിന ശ്രമത്തിലാണ്.
Read Also: മോദിയോട് പറഞ്ഞ് രക്ഷിക്കണം; അർണബും ബാർക് സിഇഒയുമായുള്ള വാട്‍സ്ആപ്പ് ചാറ്റ് പുറത്ത്