മുംബൈ: റിപ്പബ്ളിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുമായി ബാർക് (ബ്രോഡ്‌കാസ്‌റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) മുൻ സിഇഒ പാര്‍ഥോ ദാസ് ഗുപ്‌ത നടത്തിയ വാട്‍സ്ആപ്പ് ചാറ്റ് പുറത്ത്. അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ അടക്കമുള്ളവരാണ് ഇവർ തമ്മിലുള്ള വാട്‍സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീൻ ഷോട്ട് ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്.
ഇരുവരും തമ്മിലുള്ള സംഭാഷണത്തിന്റെ 500 പേജുള്ള വിവരങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നിരിക്കുന്നത്. ടിആർപി റേറ്റിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങളാണ് ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടിലൂടെ പുറത്തു വന്നിരിക്കുന്നത്.
2019 മാർച്ച് 25ന് പാർഥോ ദാസ് ഗുപ്‌ത രഹസ്യ സ്വഭാവമുള്ള ബാർകിന്റെ കത്ത് അർണബിന് അയച്ച ശേഷം നടത്തിയ ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടാണ് പുറത്തുവന്നിരിക്കുന്നത്.
ടിആര്‍പി (ടെലിവിഷന്‍ റേറ്റിങ് പോയിന്റ്‌സ്) തട്ടിപ്പ് കേസിൽ പ്രതിചേർക്കപ്പെട്ട വ്യക്‌തിയാണ് പാര്‍ഥോ ദാസ് ഗുപ്‌ത. ഇന്ത്യ ടിവിയിലെ രജത് ശര്‍മ തന്നെ പിന്തുടരുന്നുണ്ടെന്നും പ്രധാനമന്ത്രി വഴി രക്ഷിക്കണമെന്നും പാര്‍ഥോ വാട്‍സ്ആപ്പ് ചാറ്റില്‍ അർണബിനോട് പറയുന്നുണ്ട്. താന്‍ അയച്ച കത്ത് സമയം കിട്ടുമ്പോള്‍ വായിക്കണമെന്നും അര്‍ണബിനോട് പാര്‍ഥോ പറയുന്നുണ്ട്.
ഇതിന് മറുപടിയായി പ്രധാനമന്ത്രിയുടെ സഹായം ഉറപ്പാക്കാമെന്ന് അര്‍ണബ് ഉറപ്പ് നല്‍കുന്നുമുണ്ട്. താന്‍ വ്യാഴാഴ്‌ച പ്രധാനമന്ത്രിയെ കണ്ടേക്കുമെന്നും പറയുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസുമായും ഭരണകക്ഷി അംഗങ്ങളുമായുമുള്ള അര്‍ണബിന്റെ അടുപ്പത്തെയാണ് പുത്തുവന്ന വാട്‍സ്ആപ്പ് ചാറ്റുകളിൽ നിന്ന് വ്യക്‌തമാക്കുന്നത്. കാഴ്‌ചക്കാരുടെ വിവരം ശേഖരിക്കുന്നതിനായി സോഫ്‌റ്റ്‌വെയർ സ്‌ഥാപിക്കാനുള്ള ട്രായിയുടെ നീക്കം അട്ടിമറിക്കാന്‍ ഭരണകക്ഷിയിലുള്ള തന്റെ സ്വാധീനം ഉപയോഗിക്കുമെന്ന് അര്‍ണബ് ചാറ്റില്‍ ഉറപ്പു നല്‍കുന്നുണ്ട്.
ടിആര്‍പി കേസുമായി ബന്ധപ്പെട്ട വാദം ജനുവരി 29ലേക്ക് മാറ്റിവെച്ച അതേ ദിവസമാണ് പാര്‍ഥോ ദാസ് ഗുപ്‌തയുമായുള്ള വാട്‍സ്ആപ്പ് ചാറ്റിലെ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.
കടുത്ത വിമർശനമാണ് പ്രശാന്ത് ഭൂഷൺ ഈ സ്‌ക്രീൻ ഷോട്ടുകൾ പങ്കുവച്ച് ട്വിറ്ററിൽ കുറിച്ചത്. “ബാർക് സിഇഒയും അർണബ് ഗോസ്വാമിയും തമ്മിലുള്ള വാട്‍സ്ആപ്പ് ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകളാണ് ഇത്. ഈ സർക്കാരിൽ അവർ നിരവധി ഗൂഢാലോചനകളും അധികാരത്തിലേക്കുള്ള കടന്നുകയറ്റവും നടത്തിയതായി കാണാം. ഒരു പവർ ബ്രോക്കർ എന്ന നിലയിൽ തന്റെ മദ്ധ്യമത്തെ അദ്ദേഹം ദുരുപയോഗം ചെയ്‌തു. രാജ്യത്തെ ഏത് നിയമ പ്രകാരവും അദ്ദേഹം ദീർഘ നാൾ ജയിലിൽ കിടക്കേണ്ടി വരും”- പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്‌തു.
അതേസമയം, ചാറ്റിൽ പറയുന്ന ‘AS’ ആരാണെന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണോ ‘AS’ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
Also Read: ബിജെപിയെ പരാജയപ്പെടുത്താന്‍ മമത ബാനര്‍ജിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് അധിര്‍ രഞ്‌ജന്‍