കൊല്‍ക്കത്ത: വരാനിരിക്കുന്ന പശ്‌ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് പശ്‌ചിമ ബംഗാളിലെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡണ്ട് അധിര്‍ രഞ്‌ജന്‍ ചൗധരി.
തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിക്ക് തനിയെ നിന്ന് ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്നും ചൗധരി പറഞ്ഞു. ‘പശ്‌ചിമ ബംഗാളില്‍ ബിജെപി അധികാരത്തില്‍ വരുന്നത് കോണ്‍ഗ്രസ് ഇല്ലാതെ തടയാന്‍ തൃണമൂലിന് കഴിയാത്തതിനാല്‍ മമത ബാനര്‍ജി കോണ്‍ഗ്രസില്‍ ചേരണം. 100 വര്‍ഷത്തോളം ബിജെപിയെപ്പോലുള്ള പാര്‍ട്ടികളെ നേരിട്ടുകൊണ്ട് ഇന്ത്യയില്‍ മതേതര അന്തരീക്ഷം കോണ്‍ഗ്രസ് നിലനിര്‍ത്തിയിരുന്നു. രാജ്യത്തിന്റെ ചരിത്രം തന്നെ അതിന് തെളിവാണ്,’ ചൗധരി പറഞ്ഞു.
മാത്രവുമല്ല മമത ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് കോണ്‍ഗ്രസുമായി കൈകോര്‍ക്കണമെന്നും ഇന്ന് കര്‍ഷക നിയമവുമായി ബന്ധപ്പെട്ട് രാജ്ഭവനില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസിനൊപ്പം എല്ലാ തൃണമൂല്‍ പ്രതിനിധികളും പങ്കുചേരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് ഇല്ലാതെ സംസ്‌ഥാനത്ത് നിലനില്‍ക്കാന്‍ പ്രയാസമാണെന്ന് ഇപ്പോള്‍ തൃണമൂലിന് അറിയാമെന്നും കോണ്‍ഗ്രസ് പാര്‍ട്ടി ഇതേ ഉപദേശം തന്നെയാണ് നല്‍കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് വ്യക്‌തിമാക്കി. കോണ്‍ഗ്രസ് ഇല്ലാതെ ബിജെപിക്കെതിരെ പോരാടുന്നത് പ്രയാസകരമാണെന്നും അദ്ദേഹം പറഞ്ഞു.
Read Also: യാഥാർഥ്യ ബോധമില്ലാത്ത ബജറ്റ്, ഐസക് സംസ്‌ഥാനത്തെ കടക്കെണിയിൽ ആക്കി; ചെന്നിത്തല