കണ്ണൂർ: പയ്യാവൂരിൽ പിതാവിന്റെ കുത്തേറ്റ് മകൻ മരിച്ചു. പയ്യാവൂർ ഉപ്പുപടന്നയിലെ ഇരുപതുകാരൻ ഷാരോണാണ് മരിച്ചത്. സംഭവത്തിൽ പിതാവ് സജിയെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യ ലഹരിയിലായിരുന്നു ആക്രമണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.
ഭാര്യ അഞ്ച് വർഷമായി ഇറ്റലിയിൽ ആയതിനാൽ സജിയും രണ്ട് മക്കളും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തുന്ന സജി മക്കളുമായി വഴക്കിടുന്നതും പതിവായിരുന്നു. ഞായറാഴ്ചയും മദ്യപിച്ചെത്തിയ സജി മകൻ ഷാരോണുമായി വഴക്കിട്ടു. ഇതിന് പിന്നാലെയാണ് സജി ഷാരോണിനെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ചോരയിൽ കുളിച്ചു കിടന്ന ഷാരോണിനെ ആശുപത്രിയിൽ എത്തിച്ചത്. ആദ്യം പയ്യാവൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു മരണം. കഴുത്തിനോട് ചേർന്ന ഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ടായതിനെ തുടർന്ന് രക്തം വാർന്നാണ് മരണം സംഭവിച്ചത്.
പ്രതിയായ സജിയെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്. കൊലയ്ക്ക് ഉപയോഗിച്ച കത്തിയും കണ്ടെത്തി. ഇറ്റലിയിൽ ഹോം നഴ്‌സാണ് മരിച്ച ഷാരോണിന്റെ മാതാവ്.