മുംബൈ: വെള്ളം കുടിക്കാൻ സ്ട്രോയും സിപ്പർ കപ്പും ഉപയോഗിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച് ഭീമ കൊറഗാവ് കേസിൽ അറസ്‌റ്റിലായ മനുഷ്യാവകാശ പ്രവർത്തകനും കത്തോലിക്കാ പുരോഹിതനുമായ ഫാദർ സ്‌റ്റാൻ സ്വാമി. പാർക്കിൻസൺ രോഗം സ്‌ഥിരീകരിച്ച സാഹചര്യത്തിലാണ് അദ്ദേഹം മുംബൈ പ്രത്യേക കോടതിയെ ആവശ്യവുമായി സമീപിച്ചത്.
“പാർക്കിൻസൺ രോഗം കാരണം കൈ വിറക്കുന്നതിനാൽ ഗ്ളാസ് പിടിക്കാൻ പോലും എനിക്ക് പറ്റുന്നില്ല,”- അദ്ദേഹം ഹരജിയിൽ പറഞ്ഞു. സ്‌റ്റാൻ സ്വാമിയുടെ ഹരജി കോടതി നവംബർ 26ന് പരിഗണിക്കും.
ഒക്‌ടോബർ എട്ടിനാണ് സ്‌റ്റാൻ സ്വാമിയെ എൻഐഎ അറസ്‌റ്റ് ചെയ്‌തത്. ഭീമ കൊറഗാവ് കേസിൽ വാറന്റ് ഇല്ലാതെയായിരുന്നു എൻഐഎ ഇദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത്. എൻഐഎ 15 മണിക്കൂറോളം തന്നെ ചോദ്യം ചെയ്‌തിരുന്നതായും സ്‌റ്റാൻ സ്വാമി പറഞ്ഞിരുന്നു. മാവോവാദികളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് തന്നോട് ചോദിച്ചതെന്നും അറസ്‌റ്റിന് മുമ്പ് പുറത്ത് വിട്ട വീഡിയോയിൽ സ്‌റ്റാൻ സ്വാമി പറഞ്ഞിരുന്നു.
നിലവിൽ തലോജ സെൻട്രൽ ജയിലിലാണ് 83 കാരനായി സ്‌റ്റാൻ സ്വാമി. ഭീമ കൊറഗാവ് കേസുമായി ബന്ധപ്പെട്ട് 2018ലും ഇദ്ദേഹത്തിന്റെ വീട് എൻഐഎ റെയ്‌ഡ് ചെയ്‌തിരുന്നു. ജാർഖണ്ഡ് കേന്ദ്രീകരിച്ചുള്ള ആദിവാസി അവകാശ പ്രവർത്തകനാണ് ജെസ്യൂട്ട് സഭാ വൈദികനായ ഫാദർ സ്‌റ്റാൻ സ്വാമി. ഭൂമി-തൊഴിൽ അവകാശങ്ങൾ, വനം എന്നിവയുമായി ബന്ധപ്പെട്ട ആദിവാസികളുടെ വിവിധ പ്രശ്‌നങ്ങൾ കേന്ദ്രീകരിച്ച് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി അദ്ദേഹം പ്രവർത്തിച്ചുവരുന്നു.
Also Read: ഡെല്‍ഹിയിലെ വായു നിലവാരം; നില മെച്ചപ്പെടാന്‍ സമയമെടുക്കുമെന്ന് കേന്ദ്രം
എൽഗാർ-ഭീമ കൊറഗാവ് കേസുമായി ബന്ധപ്പെട്ട് സ്‌റ്റാൻ സ്വാമിക്ക് പുറമേ സാമൂഹ്യ പ്രവർത്തകയും അഭിഭാഷകയുമായ സുധ ഭരദ്വാജ്, നാഗ്‌പൂരിലെ അഭിഭാഷകൻ സുരേന്ദ്ര ഗാഡ്‌ലിങ്, ഡെൽഹി യൂണിവേഴ്‌സിറ്റി പ്രൊഫസർ ഹാനി ബാബു, സാംസ്‌കാരിക സംഘടനയായ കബീർ കലാ മഞ്ചലിലെ മൂന്നംഗങ്ങൾ എന്നിവരുൾപ്പെടെ ഏഴ് പേരെയാണ് ഇതുവരെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
കേസിലെ എല്ലാ പ്രതികൾക്കും നിരോധിത സംഘടനയായ സിപിഐ (മാവോയിസ്‌റ്റ്) യുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജൻസിയായ എൻഐഎയുടെ ആരോപണം.