കോഴിക്കോട്: ജില്ലയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹത ആരോപിച്ചു കോഴിക്കോട് കോർപറേഷൻ. അന്വേഷണം ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർക്കും വെള്ളയിൽ പോലീസിലും പരാതി നൽകി. അതേസമയം, പത്ത് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ രാത്രിയോടെ തീ പൂർണമായും അണച്ചു.
വെസ്‌റ്റ് ഹില്ലിൽ ബീച്ച് റോഡിൽ കോർപറേഷന്റെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ ഇന്ന് രാവിലെയാണ് വൻ തീപിടിത്തം ഉണ്ടായത്. പ്രദേശമാകെ പുകയും ദുർഗന്ധവും നിറഞ്ഞിരുന്നു. വരയ്‌ക്കലിന് സമീപം തീരദേശ റോഡിലാണ് മാലിന്യ സംസ്‌കരണ കേന്ദ്രം. അഗ്‌നിരക്ഷാ സേനയുടെ പത്ത് യൂണിറ്റ് സംഘമാണ് തീയണക്കാനുള്ള ശ്രമം നടത്തിയത്.
അതേസമയം, കോർപറേഷന് കീഴിലുള്ള മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീയണച്ചെങ്കിലും രാഷ്‌ട്രീയ ആരോപണ പ്രത്യാരോപണങ്ങൾക്ക് ചൂട് പിടിക്കുകയാണ്. തീപിടിത്തത്തിന് പിന്നിൽ ചില ശക്‌തികൾ പ്രവർത്തിച്ചുവെന്ന് കോർപറേഷൻ ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് ആരോപിച്ചു. മേയർ രാജിവെക്കണമെന്ന ആരോപണത്തിന് പിന്നിൽ രാഷ്‌ട്രീയ ദുഷ്‌ടലാക്ക് ആണെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു.
അതിനിടെ, കോർപറേഷന്റെ നേതൃത്വത്തിലുള്ള പ്രാഥമിക അന്വേഷണം പൂർത്തിയായി. ഷോർട്ട് സർക്യൂട്ടിലൂടെ അല്ല തീപിടിച്ചത് എന്നാണ് വിലയിരുത്തൽ. നാളെ ശാസ്‌ത്രീയ പരിശോധകൾ ആരംഭിക്കും. അതേസമയം, സംഭവത്തിൽ നാളെ ബിജെപി ജനകീയ പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചു.
Most Read| മരണസംഖ്യ 600 കടന്നു; ഹമാസിനെതിരെ ഔദ്യോഗിക യുദ്ധം പ്രഖ്യാപിച്ചു ഇസ്രയേൽ