കോഴിക്കോട്: മിഠായിത്തെരുവിലെ തീ അണച്ചെന്ന് അധികൃതർ. ഫയർ ഫോഴ്‌സ് മടങ്ങിപ്പോയി. പിഡബ്ള്യുഡി മന്ത്രി പിഎ മുഹമ്മദ് റിയാസ് സംഭവ സ്‌ഥലം സന്ദർശിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്‌തമായിട്ടില്ല.
നേരത്തെ മിഠായിത്തെരുവിൽ തീപിടുത്തം ഉണ്ടായിട്ടുള്ളതിനാൽ ഇവിടെ ഫയർ ഫോഴ്‌സിന്റെ ഒരു ഹൈഡ്രന്റ് സ്‌ഥാപിച്ചിരുന്നു. അതിനാലാണ് തീ വേഗം കെടുത്താനായതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മൊത്തത്തിൽ ശാശ്വത പരിഹാരം വേണ്ടതുണ്ട്. അത് എന്താണെന്ന് തീരുമാനിക്കും.
അശാസ്‌ത്രീയവും നിയമ വിരുദ്ധവുമായ എന്തെങ്കിലുമുണ്ടോ എന്നത് പരിശോധിച്ച് നിലപാട് എടുക്കും. ഇവിടെ കൂടുതലായി തീപിടിക്കുന്നത് എന്തുകൊണ്ടാണെന്നും അത് തടയാൻ എന്തൊക്കെ ചെയ്യേണ്ടതുണ്ടെന്നും പരിശോധിക്കുമെന്ന് മന്ത്രി വ്യക്‌തമാക്കി.
പാളയം ഭാഗത്തുള്ള വികെഎം ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ജെആർ ഫാൻസി സ്‌റ്റോറിന്റെ മൂന്നാം നിലയിലാണ് തീപിടിച്ചത്. മീഞ്ചന്ത, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലെ ഫയർ സ്‌റ്റേഷനുകളിൽ നിന്ന് അഞ്ച് യൂണിറ്റ് ഫയർ എഞ്ചിൻ സ്‌ഥലത്ത് എത്തി. കെട്ടിടത്തിൽ രണ്ടു പേരെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി. താഴത്തെ രണ്ടു നിലകളിലെയും മുഴുവൻ ആളുകളെയും ഒഴിപ്പിച്ച് കഴിഞ്ഞു.
Must Read: ‘കാവിവൽകരണമല്ല’; സിലബസ് വിവാദത്തിൽ പ്രതികരിച്ച് കണ്ണൂർ സർവകലാശാല വിസി