ധാക്ക: തന്റെ രാഷ്‌ട്രീയ ജീവിതത്തിലെ ആദ്യ പോരാട്ടം ബംഗ്ളാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗ്ളാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ഇന്ത്യയില്‍ താന്‍ സത്യഗ്രഹം നടത്തിയെന്നും അതിന്റെ പേരില്‍ ഇരുപതാം വയസില്‍ ജയിലില്‍ കിടക്കേണ്ടി വന്നെന്നും മോദി പറഞ്ഞു. രണ്ടുദിവസത്തെ ബംഗ്ളാദേശ് സന്ദര്‍ശനത്തിനിടെയാണ് മോദി ഇക്കാര്യം പറഞ്ഞത്.
‘ബംഗ്ളാദേശിന്റെ സ്വാതന്ത്ര്യ സമരം എന്റെ രാഷ്‌ട്രീയ ജീവിതത്തിലും പ്രധാനപ്പെട്ടതാണ്. ഞാനും എന്റെ സുഹൃത്തുക്കളും ബംഗ്ളാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി സത്യഗ്രഹം നടത്തി. ഈ സമയത്താണ് ഞാന്‍ ജയിലില്‍ പോകുന്നത്. അന്ന് ഞങ്ങള്‍ക്ക് 20 വയസായിരുന്നു പ്രായം,’ മോദി പറഞ്ഞു. പ്രശസ്‌തമായ മുജീബ് ജാക്കറ്റ് ധരിച്ചാണ് മോദി ബംഗ്ളാദേശ് ദേശീയ ദിന പരിപാടിയില്‍ പങ്കെടുത്തത്.
തന്റെ ജീവിതത്തിലെ മറക്കാനാകാത്ത ദിനമാണിതെന്ന് പറഞ്ഞ മോദി പരിപാടിയില്‍ തന്നെ ക്ഷണിച്ചതില്‍ നന്ദിയുണ്ടെന്നും പറഞ്ഞു. ബംഗ്ളാദേശ് സ്വാതന്ത്ര്യ സമരത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പങ്കും മോദി ഓര്‍മ്മിപ്പിച്ചു.
പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്കും പ്രസിഡണ്ട് അബ്‌ദുല്‍ ഹമീദിനുമൊപ്പമാണ് മോദി പരിപാടിയിൽ പങ്കെടുത്തത്.
Read Also: അസമിൽ അധികാരം ലഭിച്ചാൽ പൗരത്വ നിയമം നടപ്പാക്കില്ല; മൻമോഹൻ സിംഗ്