പാലക്കാട്: ബിജെപിയുമായി പാലക്കാടിന് അടുത്ത ബന്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ദിരാഗാന്ധി മുനിസിപ്പൽ മൈതാനിയിൽ ഹെലികോപ്‌ടറിൽ എത്തിയ പ്രധാനമന്ത്രിയെ ബിജെപിയുടെ സംസ്‌ഥാന-ജില്ലാ നേതാക്കൾ സ്വീകരിച്ചു.
കേരളത്തെ അഞ്ച് രോഗങ്ങൾ ബാധിച്ചു. അഴിമതി, ജാതീയത, വർഗീയത, സ്വജനപക്ഷപാതം, ക്രിമിനൽവൽക്കരണം, തുടങ്ങിയവയാണ് അവ. ഇതിന് കാരണം വോട്ട് ബാങ്ക് രാഷ്‌ട്രീയമാണെന്നും മോദി പറഞ്ഞു. ഏതാനും സ്വർണ നാണയങ്ങൾക്കായി എൽഡിഎഫ് കേരളത്തെ വഞ്ചിച്ചു. യുഡിഎഫ് സൂര്യ വെളിച്ചത്തെ പോലും വെറുതേ വിട്ടില്ലെന്നും മോദി കുറ്റപ്പെടുത്തി.
ഇരുമുന്നണികളും മാറി മാറി കൊള്ളയടിക്കുന്നു. ബംഗാളിൽ ഇവർ ഒറ്റക്കെട്ടാണ്. ഇത്തവണ എൽഡിഎഫ്-യുഡിഎഫ് ഫിക്‌സഡ് മൽസരം അവസാനിപ്പിക്കുമെന്നും മോദി. നമ്മുടെ പാരമ്പര്യ സാംസ്‌കാരിക മൂല്യങ്ങളെ സർക്കാർ തകർക്കുന്നു. ശബരിമല പ്രക്ഷോഭത്തിൽ നടന്ന ലാത്തി ചാർജ് മറക്കരുതെന്നും മോദി പറഞ്ഞു.
യുവജനങ്ങളുടെ പ്രതീക്ഷക്ക് അനുസരിച്ച് കേരളത്തിലെ രാഷ്‌ട്രീയം മാറുകയാണ്. യുവ വോട്ടർമാർ നിരാശരാണെന്നും മോദി കൂട്ടിച്ചേർത്തു. പാലക്കാട്ടെ 12 മണ്ഡലങ്ങളിലെ എൻഡിഎ സ്‌ഥാനാർഥികളും പരിപാടിയിൽ പങ്കെടുത്തിരുന്നു.
Also Read: വിവാദ പരാമർശം; മാപ്പ് പറഞ്ഞ് ജോയ്‌സ് ജോർജ്