ഗുവാഹത്തി: അസമിലെ വെള്ളപ്പൊക്ക സാഹചര്യം തിങ്കളാഴ്‌ച കൂടുതൽ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. നിലവിൽ സംസ്‌ഥാനത്തെ 16 ജില്ലകളിൽ ഉടനീളമുള്ള 2.58 ലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കം നേരിട്ട് ബാധിച്ചതായാണ് റിപ്പോർട്ടുകൾ.
അസമിലും, അരുണാചൽ പ്രദേശിലും തുടരുന്ന കനത്ത മഴ പ്രതിസന്ധിക്ക് കൂടുതൽ ആക്കം കൂട്ടുകയാണ്. അസമിൽ പ്രധാന നദികളെല്ലാം കര കവിഞ്ഞൊഴുകുകയാണ് ഇപ്പോൾ. താഴ്ന്ന പ്രദേശങ്ങളെല്ലാം പൂർണമായും വെള്ളത്തിനടിയിലായി. കാസിരംഗ ദേശീയോദ്യാനത്തെയും വെള്ളപ്പൊക്കം സാരമായി ബാധിച്ചിട്ടുണ്ട്.
അസം സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ (എഎസ്‌ഡിഎംഎ) കണക്കനുസരിച്ച്, 16 ജില്ലകളിലെ 40 റവന്യൂ സർക്കിളുകൾക്ക് കീഴിലുള്ള 732 ഗ്രാമങ്ങൾ വെള്ളപ്പൊക്ക ഭീതിയിലാണ്. ബാർപേട്ട, ബിശ്വനാഥ്, ബോംഗൈഗാവ്, ചിരാങ്, ധേമാജി, ദിബ്രുഗഡ്, ഗോലഘട്ട്, ജോർഹട്ട്, കമ്രൂപ്പ്, ലഖിംപൂർ, മജുലി, മോറിഗാവ്, നഗാവ്, ശിവസാഗർ, സോനിത്പൂർ, ടിൻസുകിയ തുടങ്ങിയ പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.
ഏറ്റവും ഒടുവിൽ ലഭിച്ച കണക്കുകൾ പ്രകാരം ലഖിംപുർ ജില്ലയിൽ മാത്രം 1.06 ലക്ഷം ആളുകളെ ദുരന്തം ബാധിച്ചിട്ടുണ്ട്. മാജുലിയിൽ 57,000, ധേമാജിയിൽ 35,500, ജോർഹട്ടിൽ 13,200, ദിബ്രുഗഡിൽ 11,200, ടിൻസുകിയയിൽ 8200, ശിവസാഗറിൽ 7800, ബിശ്വനാഥിൽ 6500, ചിരാംഗിൽ 5900, നാഗോൺ ജില്ലയിൽ 5300 എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ മാറ്റിപാർപ്പിക്കപ്പെട്ട ആളുകളുടെ എണ്ണം.
Read Also: ‘ബിജെപിയുടെ ജന്‍ ആശിര്‍വാദ് യാത്ര കോവിഡ് വ്യാപനം രൂക്ഷമാക്കും’; അജിത് പവാര്‍