നല്ലളം: കഴിഞ്ഞ രാത്രിയിൽ പെയ്‌ത ശക്‌തമായ മഴയിൽ കോഴിക്കോട് ജില്ലയിലെ നല്ലളം മേഖല വെള്ളക്കെട്ടിൽ. 80 വീടുകളിലും നല്ലളം ബസാറിലെ കടകളിലും വെള്ളം കയറി. മുണ്ടകപ്പാടം, പുളിക്കൽതാഴം, ഒതയമംഗലം, തോട്ടാംകുനി, കിഴുവനപ്പാടം, തരിപ്പണം പറമ്പ്, നിറനിലം, വെള്ളത്തുംപാടം മേഖലയിലാണ് വെള്ളം കയറിയത്. പുലർച്ചെ ഒന്നിനു തുടങ്ങിയ മഴയിൽ മാങ്കുനിത്തോട് കവിഞ്ഞൊഴുകിയാണ് ജനവാസ കേന്ദ്രങ്ങളിലേക്ക് വെള്ളം വ്യാപിച്ചത്.
ചുറ്റുപാടും വെള്ളം കെട്ടിനിന്നതോടെ വീടുകളിൽ നിന്നു പുറത്തിറങ്ങാനാകാതെ ജനം പ്രയാസപ്പെട്ടു. നല്ലളം ശ്‌മശാനം റോഡ്, ഒതയമംഗലം റോഡ്, തരിപ്പണം റോഡ്, കിഴുവനപ്പാടം റോഡ്, കാരുണ്യ റസിഡന്റ്‌സ് റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. മേഖലയിൽ 250ഓളം കുടുംബങ്ങൾ വെള്ളപ്പൊക്ക ദുരിതം നേരിട്ടു. കനത്ത മഴ തുടർന്നേക്കാമെന്ന് മുന്നറിയിപ്പുള്ളതിനാൽ ജനങ്ങൾ ആശങ്കയോടെയാണ് കഴിയുന്നത്.
കാലങ്ങളായി വെള്ളം ഒഴുകിപ്പോയിരുന്ന മാങ്കുനിത്തോട് അശാസ്‌ത്രീയമായി പുനരുദ്ധരിച്ചതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്നാണ് നാട്ടുകാരുടെ ആരോപണം. തോടിനു മുകളിൽ പുതുതായി സ്‌ഥാപിച്ച കോൺക്രീറ്റ് സ്‌ളാബ് ഉയരമില്ലാത്തതും ഒഴുക്കിനെ ബാധിച്ചു. 2 മണിക്കൂർ തുടർച്ചയായി പെയ്‌ത മഴയിൽ വീടുകൾ വെള്ളത്തിൽ മുങ്ങിയത് വലിയ പ്രതിഷേധത്തിനു വഴിവച്ചു. മാങ്കുനിത്തോടിലെ ഒഴുക്ക് പുനഃസ്‌ഥാപിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി.
കൊയമ്പയിൽ ഭാഗത്ത് തോട് വളഞ്ഞ നിലയിൽ നിർമിച്ചതും ഒഴുക്കിനു തടസമായിട്ടുണ്ട്. കൊയമ്പയിൽ ഭാഗത്ത് കണ്ടൽക്കാടുകൾക്കു സമീപം നിർമിച്ച ഭിത്തി പൊളിച്ചു നീക്കിയാൽ മാത്രമേ വെള്ളം ഒഴുകിപ്പോകൂവെന്ന് നാട്ടുകാർ പറഞ്ഞു. ഇക്കാര്യം പരിശോധിച്ച് അടിയന്തര നടപടിയെടുക്കാമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
Also Read: ‘പരീക്ഷാ സിലബസ് രഹസ്യരേഖ അല്ല’; ചോര്‍ന്നുവെന്ന പ്രചാരണത്തില്‍ പിഎസ്‌സി