കാസർഗോഡ്: ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് നിരവധിപേർ ചികിൽസ തേടിയതിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് മന്ത്രി എംവി ഗോവിന്ദൻ. നിയമം ലംഘിച്ചുള്ള ഭക്ഷ്യ വിൽപ്പന നേരത്തെയും ഉണ്ടായിരുന്നു. ഇതിനെതിരെ കർശന നടപടി എടുക്കുമെന്ന് മന്ത്രി പറഞ്ഞു.
ഗുണമേൻമയുള്ള ഭക്ഷണമാണ് നൽകുന്നതെന്ന് ഉറപ്പ് വരുത്താൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഭക്ഷ്യവിഷബാധയേറ്റ് ചികിൽസയിൽ കഴിയുന്ന കുട്ടികളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തി മന്ത്രി സന്ദർശിച്ചു. കാസര്‍ഗോഡ് ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർഥിനി മരണമടയുകയും നിരവധിപേര്‍ക്ക് അസുഖം ബാധിക്കുകയും ചെയ്‌തിരുന്നു. 31 പേരാണ് ഇതുവരെ ചികിൽസ തേടിയത്.
കാസർഗോഡ് ചെറുവത്തൂർ ഐഡിയൽ കൂൾബാറിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറിളക്കത്തെ തുടർന്ന് ഇന്നലെയാണ് നാല് പേർ ആശുപത്രിയിൽ ചികിൽസ തേടിയത്. ഇന്ന് രാവിലെ മൂന്ന് പേർ കൂടി പനിയും വയറിളക്കവുമായി ആശുപത്രിയിൽ എത്തി. തുടർന്ന് ഇതേകാരണം പറഞ്ഞ് നിരവധി പേർ ആശുപത്രിയിൽ എത്തുകയായിരുന്നു. തുടർന്ന് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് ഷവർമ കഴിച്ചവർക്കാണ് ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടായതെന്ന് കണ്ടെത്തിയത്.
ഫുഡ് സേഫ്റ്റി ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്‌ഥാപനമാണ് ഐഡിയൽ ഫുഡ് പോയന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. കട പൂട്ടി സീൽ ചെയ്‌തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാൻ ജില്ലാ കളക്‌ടർ നിർദ്ദേശം നൽകി. എഡിഎം എകെ രാമേന്ദ്രനാണ് അന്വേഷണ ചുമതല.
സംഭവത്തില്‍ അന്വേഷിച്ച് റിപ്പോർട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഭക്ഷ്യ വിഷബാധയേറ്റവര്‍ക്ക് വിദഗ്‌ധ ചികിൽസ ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. അവധി ദിവസമാണെങ്കിലും മതിയായ ക്രമീകരണങ്ങളൊരുക്കാനും നിർദ്ദേശം നല്‍കി. അന്വേഷണത്തിന്റെ അടിസ്‌ഥാനത്തില്‍ സ്‌ഥാപനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്‌തമാക്കി.
Most Read: നഗ്‌നചിത്രം കാട്ടി ഭീഷണി; മന്ത്രിയുടെ ഗൺമാനെതിരെ പരാതി