ബെംഗളൂരു: മാസ്‌ക് ധരിക്കാതെ ഷോപ്പിങ് മാളിലെത്തിയ ഡോക്‌ടർക്കെതിരെ കർണാടക പോലീസ് കേസ് ഫയൽ ചെയ്‌തു. ശ്രീനിവാസ് കക്കിലയ എന്ന ഡോക്‌ടർക്കെതിരെയാണ് കേസെടുത്തത്. മാസ്‌ക് ധരിക്കാനുള്ള ഉത്തരവിനെ ‘മണ്ടൻ നിയമം’ എന്നാണ് ഇയാൾ വിശേഷിപ്പിച്ചത്. ഷോപ്പിങ് മാൾ മാനേജരുടെ പരാതിയിൽ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് ഡോ. ശ്രീനിവാസ് കക്കിലയക്കെതിരെ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്.
മംഗളൂരുവിലെ ഒരു മാളിലാണ് സംഭവം. സാധനങ്ങൾ വാങ്ങിയ ശേഷം ബില്ല് അടയ്‌ക്കാനായി ക്യൂ നിൽക്കുന്നതിനിടെ മറ്റൊരു ഉപഭോക്‌താവാണ് ഡോ. ശ്രീനിവാസ് കക്കിലയയോട് മാസ്‌ക് ധരിക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ ശ്രീനിവാസ് അത് ചെവിക്കൊണ്ടില്ല.
പിന്നീട് ബില്ലിങ് കൗണ്ടറിൽ വച്ച് മാനേജരും മാസ്‌ക് ധരിക്കാൻ ഇയാളോട് ആവശ്യപ്പെട്ടു. അപ്പോഴും കടുംപിടുത്തം തുടർന്ന ഡോക്‌ടർ മാസ്‌ക് ധരിക്കണമെന്നത് മണ്ടൻ നിയമമാണെന്നും താനത് അനുസരിക്കില്ലെന്നും പറഞ്ഞു. തുടർന്ന് മാനേജർ പോലീസിൽ പരാതി നൽകുകയായിരുന്നു.
രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട് ചെയ്യപ്പെടുന്ന സംസ്‌ഥാനമാണ് കർണാടക. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കർണാടകയിൽ 30,000 പുതിയ കേസുകളാണ് റിപ്പോർട് ചെയ്‌തത്. നിലവിൽ 5.75 ലക്ഷത്തിലധികം പേരാണ് സംസ്‌ഥാനത്ത് കോവിഡ് ചികിൽസയിൽ ഉള്ളത്.
Also Read: പുതിയ സ്വകാര്യതാ നയം പിന്‍വലിക്കണം; വാട്സാപ്പിനോട് കേന്ദ്ര സര്‍ക്കാര്‍