കൊൽക്കത്ത: വിദേശസഹായം സ്വീകരിക്കുന്നതിന് മദർ തെരേസ സ്‌ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി ഓർഗനൈസേഷന് ഏർപ്പെടുത്തിയ വിലക്ക് നീക്കി കേന്ദ്ര സർക്കാർ. വിദേശ സഹായം സ്വീകരിക്കാൻ വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിന്റെ രജിസ്ട്രേഷൻ നിർബന്ധമാണ്. ഇത് സംബന്ധിച്ച് ലൈസൻസ് പുതുക്കാൻ മിഷണറീസ് ഓഫ് ചാരിറ്റി നൽകിയ അപേക്ഷ കേന്ദ്രം നിരസിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ചതോടെയാണ് വിലക്ക് നീക്കിയത്.
ക്രിസ്‌തുമസ് ദിനത്തിലാണ് വിദേശ സംഭാവന സ്വീകരിക്കാനുള്ള മിഷണറീസ് ഓഫ് ചാരിറ്റിയുടെ അനുമതി സർക്കാർ റദ്ദാക്കിയത്. ചട്ടങ്ങളിൽ ചിലത് പാലിച്ചിട്ടില്ലെന്ന് വ്യക്‌തമാക്കിയ കേന്ദ്രസർക്കാർ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത് വൻ വിവാദമാകുകയും നടുക്കം രേഖപ്പെടുത്തി പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്ത് വരികയും ചെയ്‌തിരുന്നു.
എന്നാൽ ഇതിന് പിന്നാലെ ആരുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയം പത്രക്കുറിപ്പിറക്കി. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ മിഷണറീസ് ഓഫ് ചാരിറ്റി അപേക്ഷ നല്‍കിയത് പ്രകാരം നടപടിയെടുത്തതായി എസ്ബിഐ അറിയിച്ചതായും മന്ത്രാലയം പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. മാത്രമല്ല പ്രശ്‌നം പരിഹരിക്കുന്നതുവരെ വിദേശ സംഭാവനാ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ വിവിധ ശാഖകളോട് നിർദ്ദേശിച്ചതായി മിഷണറീസ് ഓഫ് ചാരിറ്റിയും അറിയിച്ചിരുന്നു.
Most Read: ‘ഇഹു’വിന്റെ വ്യാപനം കുറവ്, ആശങ്കപ്പെടേണ്ടതില്ല; പഠനം