വയനാട് : ജില്ലയിൽ നിന്നും പെരുമ്പാവൂരിലേക്ക് കടത്താൻ ശ്രമിച്ച രണ്ട് ലോഡ് ഈട്ടിത്തടി വനംവകുപ്പ് പിടികൂടി. സ്വകാര്യ ഭൂമിയിൽ നിന്നും മുറിച്ചു കടത്താൻ ശ്രമിച്ച ഈട്ടിത്തടികളാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഏകദേശം 20 ലക്ഷം രൂപ വിലമതിക്കുന്ന ഈട്ടിത്തടികളാണ് സംഘം കടത്താൻ ശ്രമിച്ചത്. സംഭവത്തെ തുടർന്ന് വാഴവറ്റ സ്വദേശികളായ ആന്റോ അഗസ്‌റ്റിൻ, റോജി അഗസ്‌റ്റിൻ എന്നിവർക്കെതിരെ വനംവകുപ്പ് കേസ് രജിസ്‌റ്റർ ചെയ്‌തു.
ജില്ലയിലെ വാഴവറ്റ, ആവലാട്ടുകുന്ന്, കരിങ്കണ്ണിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലെ സ്വകാര്യ ഭൂമിയിൽ നിന്നുമാണ് മരങ്ങൾ മുറിച്ചു കടത്തിയത്. ജില്ലയിൽ നിന്നും പെരുമ്പാവൂരിലേക്ക് മരം കടത്താനായി വാഴവറ്റയിലെ തടിമില്ലിന്റെ പേരിൽ അനുവദിച്ച പാസ് ദുരുപയോഗം ചെയ്യുകയായിരുന്നു.
മേപ്പാടി ഫോറസ്‌റ്റ് റേഞ്ച് ഓഫിസർ എംകെ സമീറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് കടത്താൻ ശ്രമിച്ച മരത്തടികൾ പിടികൂടിയത്. ഈ പ്രദേശത്തു നിന്നും മരത്തടികൾ മുറിച്ചു കടത്തുന്നത് സംബന്ധിച്ച് വ്യാപക പരാതികൾ ഉയർന്നതിനെ തുടർന്നാണ് വനംവകുപ്പ് സംഘം പരിശോധന നടത്തിയത്. കൂടാതെ വാഴവറ്റയിലെ തടിമിൽ ഉടമക്കെതിരെയും വനംവകുപ്പ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.
Read also : രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തിരിതെളിയും