ഭോപ്പാല്‍: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്‌ഥന്‍ ബിഎല്‍ അഗര്‍വാളിനെ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തു. ഇത് രണ്ടാം തവണയാണ് ഇയാള്‍ ഏതെങ്കിലുമൊരു കേന്ദ്ര ഏജന്‍സിയുടെ പിടിയിലാവുന്നത്. നേരത്തെ അഴിമതിക്കേസുമായി ബന്ധപ്പെട്ട് സിബിഐ ഇയാളെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഛത്തിസ്‌ഗഡ് കേഡറിലെ 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്‌ഥനാണ് അഗര്‍വാള്‍.
കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ ഏറെയായി നിരവധി വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്‌തിയാണ് ബില്‍ അഗര്‍വാള്‍. 2010ല്‍ ഇയാള്‍ക്കെതിരെ ആദായനികുതി വകുപ്പ് പരിശോധനകള്‍ നടത്തിയിരുന്നു. തുടര്‍ന്ന് അതേ വര്‍ഷം സിബിഐ ഇയാള്‍ക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തു.
2013ല്‍ ഇഡി കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. പിന്നീട് സംസ്‌ഥാന സര്‍ക്കാരിന്റെ സാമ്പത്തിക കാര്യ വിഭാഗവും ഇയാള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
2017ല്‍ സിബിഐ അറസ്‌റ്റ് ചെയ്യുകയും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം നിര്‍ബന്ധിത പിരിഞ്ഞുപോകല്‍ മുഖേന സര്‍വീസില്‍ നിന്ന് ഒഴിവാക്കുകയും ചെയ്‌തു.
കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലിന്റെ വിധിയില്‍ സര്‍വീസില്‍ തിരികെ എടുക്കണമെന്ന് പറഞ്ഞെങ്കിലും സര്‍ക്കാര്‍ ഇതുവരെയും അതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിച്ചിട്ടില്ല.
Read Also: ബിഹാറിൽ എൻഡിഎ 125 സീറ്റുമായി ഭരണതുടർച്ച ഉറപ്പിച്ചു; മഹാസഖ്യം 110, മറ്റുള്ളവർ 08