തിരുവനന്തപുരം: വിവാദ മരംമുറി ഉത്തരവ് ഇറക്കിയത് മുൻ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ നിർദ്ദേശപ്രകാരം. ഉത്തരവിറക്കാൻ റവന്യൂ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത് മന്ത്രിയാണെന്ന് വ്യക്‌തമാക്കുന്ന തെളിവുകൾ പുറത്തുവന്നു. രാജകീയ മരങ്ങൾ മുറിക്കാൻ പാടില്ലെന്ന ഉദ്യോഗസ്‌ഥരുടെ മുന്നറിയിപ്പ് പോലും അവഗണിച്ച് കൊണ്ടാണ് ഉത്തരവ് ഇറക്കിയത്.
റവന്യൂ പട്ടയഭൂമിയിലെ മരംമുറിക്കുന്നതിന് നിയമവകുപ്പിന്റെയും അഡീഷണൽ എജിയുടെയും ഉപദേശം വാങ്ങിവേണം ഉത്തരവിറക്കാൻ എന്ന് മന്ത്രി ചന്ദ്രശേഖരൻ നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നതാണ്. ഇതേ മന്ത്രി തന്നെയാണ് വിവാദ ഉത്തരവിന് സമ്മർദ്ദം ചെലുത്തിയിരിക്കുന്നത്. മന്ത്രിക്ക് നിയമോപദേശം ലഭിച്ചിട്ടില്ലെന്നുള്ളത് നിലവിൽ പുറത്തുവന്നിരിക്കുന്ന വിവരങ്ങളിൽ വ്യക്‌തമാണ്.
കുട്ടമ്പുഴ വനമേഖലയിലെ കർഷകർ അവർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതുമായി ബന്ധപ്പെട്ട് അനുമതി തേടിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ 2019 ജൂൺ 27ന് വനംമന്ത്രി ഒരു യോഗം വിളിക്കുകയുണ്ടായി. പട്ടയഭൂമിയിൽ കർഷകർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിന് വനംവകുപ്പ് അന്ന് എതിരായിരുന്നില്ല. എന്നാൽ, ചന്ദനം, ഈട്ടി, തേക്ക്, കരിമരം തുടങ്ങിയ രാജകീയ മരങ്ങൾ മുറിക്കാൻ അനുവാദം നൽകിയില്ല. അത് സംസ്‌ഥാന സർക്കാരിൽ നിക്ഷിപ്‌തമാണെന്ന നിലപാട് ആയിരുന്നു വനംവകുപ്പിന്റേത്. തുടർന്ന് റവന്യൂ വകുപ്പിന്റെ അഭിപ്രായം തേടി.
2019 സെപ്‌റ്റംബറിൽ റവന്യൂ മന്ത്രിയുടെ നേതൃത്വത്തിൽ ഒരു യോഗം ചേർന്നിരുന്നു. ഈ യോഗത്തിലും വനംവകുപ്പ് രാജകീയ മരങ്ങൾ മുറിക്കാൻ സാധിക്കില്ലെന്ന നിലപാട് ആവർത്തിച്ചു. തുടർന്ന് പ്രസ്‌തുത യോഗത്തിൽ തന്നെയാണ് പട്ടയഭൂമിയിൽ കർഷകർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിനുള്ള ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാനുള്ള തീരുമാനം എടുക്കുന്നത്.
2020 ഒക്‌ടോബർ അഞ്ചിന് ചന്ദ്രശേഖരൻ നൽകിയ കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്. രാജകീയ മരങ്ങൾ മുറിക്കാനാകില്ലെന്ന നിയമവ്യവസ്‌ഥ മറികടന്നാണ് ഉത്തരവിറക്കാൻ മന്ത്രി നിർദ്ദേശം നൽകിയത്. ഉത്തരവിൽ മരങ്ങൾ മുറിക്കുന്നതിന് ആരുടേയും അനുവാദം വാങ്ങേണ്ട ആവശ്യമില്ലെന്നും മരംമുറി തടയുന്ന ഉദ്യോഗസ്‌ഥർക്കെതിരെ നടപടിയെടുക്കണമെന്നും മന്ത്രി നിർദ്ദേശിച്ചിരുന്നു.
Also Read: തിരഞ്ഞെടുപ്പ് തോൽവി; ജോസ് കെ മാണിയുടെ പരാതി അന്വേഷിക്കാൻ സിപിഎം