മലപ്പുറം: അധ്യാപകന്‍ കെവി ശശികുമാറിനെതിരെ ഒരു പോക്‌സോ കേസ് ഉള്‍പ്പടെ നാലു കേസുകള്‍ കൂടി. ഇന്നലെ ലഭിച്ച പരാതിയിലാണ് മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂളില്‍ അധ്യാപകനായിരുന്ന കെ.വി.ശശികുമാറിനെതിരെ പോക്‌സോ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്.
ഇതിനിടെ കെവി ശശികുമാറിനെതിരെയും സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും പൂര്‍വ വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് എസ്എഫ്‌ഐ മലപ്പുറം ജില്ലാ കമ്മിറ്റി വ്യക്‌തമാക്കി.
സാംസ്‌കാരിക കേരളത്തിന്റെ അന്തസത്ത ഇല്ലാതാക്കുന്ന തരത്തിലുള്ള സംഭവമാണ് നടന്നത്. മുപ്പത് വര്‍ഷത്തോളമായി കുട്ടികളെ ലൈംഗിക പീഢനത്തിന് ഇരയാക്കുകയും, സ്‌കൂള്‍ അധികൃതരോട് പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും എടുത്തിട്ടില്ല എന്നതുമാണ് ആരോപണങ്ങള്‍. അന്‍പതോളം പൂര്‍വ്വ വിദ്യാര്‍ഥികള്‍ ഇതിനകം പരാതിയുമായെത്തി. ഈ വിഷയത്തെ എസ്എഫ്‌ഐ മലപ്പുറം ജില്ലാ കമ്മിറ്റി ശക്‌തമായി അപലപിക്കുന്നതായും നേതൃത്വം അറിയിച്ചു.
കൂടാതെ അധ്യാപകന്റെ കാടത്തത്തിന് കൂട്ട് നിന്ന സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും അധ്യാപകനെതിരെയും പോലീസും വിദ്യാഭ്യാസ വകുപ്പും സമഗ്രമായ അന്വേഷണം നടത്തി വരികയാണെന്ന് ചൂണ്ടിക്കാട്ടിയ എസ്എഫ്‌ഐ മലപ്പുറം ജില്ലാ കമ്മിറ്റി അധ്യാപകന്റെയും സ്‌കൂളിന്റെയും വിദ്യാര്‍ഥി വിരുദ്ധ, മനുഷ്യത്വ വിരുദ്ധ നടപടികള്‍ക്കെതിരെ കർശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
Most Read: ആലപ്പുഴ പള്ളിപ്പാട് മട വീണു; വ്യാപക കൃഷി നാശം