തൃശൂര്‍: റിമാന്റ് പ്രതിയുടെ മരണവുമായി ബന്ധപ്പെട്ട് നാല് ജയില്‍ ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റി. കഞ്ചാവ് കേസ് പ്രതിയായ തിരുവനന്തപുരം സ്വദേശി ഷെമീറിന്റെ മരണത്തിലാണ് നടപടി. മരണത്തിന് കാരണമാകുന്ന രീതിയില്‍ ഉദ്യോഗസ്‌ഥര്‍ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് വിലയിരുത്തലെങ്കിലും ഉദ്യോഗസ്‌ഥര്‍ ഇയാളോട് മോശമായി പെരുമാറിയതായി ആണ് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്.
സെപ്റ്റംബര്‍ 29നാണ് പത്തു കിലോ കഞ്ചാവുമായി ഷെമീറിനെയും ഭാര്യയെയും അടക്കം നാലുപേരെ ശക്‌തന്‍ സ്‌റ്റാന്‍ഡില്‍ വെച്ച് ഈസ്‌റ്റ് പൊലീസ് പിടികൂടിയത്. തുടര്‍ന്ന് ഷമീറിനെ വിയ്യൂര്‍ ജയിലിന്റെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലായിരുന്നു പാര്‍പ്പിച്ചിരുന്നത്.
എന്നാല്‍ ഇവിടെ വെച്ച് കഞ്ചാവ് കിട്ടാതെ വന്നപ്പോള്‍ പ്രതി അക്രമാസക്‌തനായെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. അബോധാവസ്‌ഥയിലാണ് ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. തൊട്ടടുത്ത ദിവസം മരണം സംഭവിക്കുകയും ചെയ്‌തു.
അതേസമയം ഷെമീറിന് ക്രൂരമര്‍ദ്ദനം ഏറ്റിട്ടുണ്ടെന്നാണ് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്‌തമാക്കുന്നത്. ഷമീര്‍ മരിച്ച ഉടന്‍ തന്നെ ബന്ധുക്കള്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ഡി.ജി.പിക്കും പരാതി നല്‍കിയതിന്റെ അടിസ്‌ഥാനത്തിലാണ് പ്രാഥമിക അന്വേഷണം നടത്തിയത്. തുടര്‍ന്നാണ് നടപടി.
Malabar News: എടച്ചേരി, നരിപ്പറ്റ വില്ലേജ് ഓഫീസുകള്‍ ഇനി സ്‌മാർട്ടാകും