പാരിസ്: ബ്രിട്ടണിൽ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദത്തിന്റെ ആദ്യ കേസ് ഫ്രാൻസ് സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിവ്യാപന ശേഷിയുള്ളതിനാൽ പുതിയ വൈറസിന്റെ വരവിൽ ഫ്രാൻസ് ആശങ്കയിലാണ്.
ഡിസംബർ 19ന് യുകെയിലെ ലണ്ടനിൽ നിന്ന് ഫ്രാൻസിലെത്തിയ ഒരു പൗരനിലാണ് കോവിഡ് വകഭേദം കണ്ടെത്തിയത്. ഇദ്ദേഹം രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചില്ലെന്നും വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണെന്നും അധികൃതർ അറിയിച്ചു. ഡിസംബർ 21ന് നടത്തിയ കോവിഡ് പരിശോധനയിലാണ് പുതിയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇയാളുമായി അടുത്തിടപഴകിയ ആളുകളെയും ആരോഗ്യ പ്രവർത്തകരെയും ഉടൻ തന്നെ കണ്ടെത്തി പരിശോധനക്ക് വിധേയമാക്കുമെന്ന് അധികൃതർ അറിയിച്ചു.
ബ്രിട്ടണിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം ഫ്രാൻസിലും സ്‌ഥിരീകരിക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ ഫ്രാൻസ് ആരോഗ്യ മന്ത്രി ഒലിവിയർ വെരൻ സൂചന നൽകിയിരുന്നു. പിന്നീടാണ് ഔദ്യോഗിക സ്‌ഥിരീകരണം ഉണ്ടായത്. ഫ്രാൻസിന് പുറമെ റോമിലെ ഒരു രോഗിയിലും പുതിയ വൈറസ് കണ്ടെത്തിയിരുന്നു. അതേസമയം, ലോകാരോഗ്യ സംഘടന ഡെൻമാർക്കിൽ ഒൻപതും നെതർലാൻഡിലും ഓസ്‌ട്രേലിയയിലും ഓരോ കേസ് വീതവും കണ്ടെത്തിയിട്ടുണ്ട്.
48 മണിക്കൂർ നീണ്ട നിരോധനത്തിന് ശേഷം യുകെയിലേക്കുള്ള അതിർത്തികൾ ഫ്രാൻസ് ഈ ആഴ്‌ചയാണ് തുറന്നത്. ഇതിന് പിന്നാലെയാണ് നാട്ടിലെത്തിയ ഫ്രഞ്ച് പൗരനിൽ പുതിയ വൈറസ് വകഭേദം കണ്ടെത്തിയത്. തുടർന്ന്, ഫ്രാൻസിൽ വീണ്ടും യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. യുകെയിൽ നിന്നുള്ള യാത്രാ നിയന്ത്രണം ജനുവരി 6 വരെ തുടരുമെന്ന് ഫ്രാൻസ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
യഥാർഥ വൈറസിനേക്കാൾ 70 ശതമാനം വ്യാപന ശേഷി കൂടിയതാണ് പുതിയ വകഭേദമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുന്നറിയിപ്പ് നൽകിയിരുന്നു. ക്രിസ്‌തുമസിന് മുന്നോടിയായി ഇംഗ്ളണ്ടിന്റെ തെക്ക് ഭാഗങ്ങളിൽ കർശന ലോക്ക്ഡൗണും നടപ്പാക്കിയിരുന്നു. യൂറോപ്പിൽ ഏറ്റവും കൂടുതൽ രോഗബാധ സ്‌ഥിരീകരിച്ച രാജ്യമാണ് ബ്രിട്ടൺ. 68,000 മരണങ്ങളാണ് ഇവിടെ സംഭവിച്ചത്.
Also Read: തിരഞ്ഞെടുപ്പ് തോൽവിയും ഗ്രൂപ്പ് പോരും; എഐസിസി ജനറൽ സെക്രട്ടറി ഇന്നെത്തും