തിരുവനന്തപുരം: കേരളത്തിലെ അതിതീവ്ര കോവിഡ് വ്യാപനത്തിന് കാരണം കൊറോണ വൈറസിന്റെ തീവ്രവ്യാപന ശേഷിയുള്ള ഇന്ത്യൻ വകഭേദമെന്ന് (ബി 1.1.617.2) ജനിതകപഠനം. ഇരട്ട മാസ്‌ക്കും വാക്‌സിനേഷനും ഉൾപ്പടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ഇതിനെ നേരിടണമെന്നും പഠനം പറയുന്നു.
ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റിവ് ബയോളജി (ഐജിഐബി) കേരളത്തിൽ നിന്നും മാർച്ചിൽ ശേഖരിച്ച സാമ്പിളുകൾ ജനിതകശ്രേണികരണം നടത്തിയപ്പോൾ വൈറസിന്റെ യുകെ വകഭേദം പ്രബലമാണെന്നാണ് കണ്ടെത്തിയിരുന്നത്. എന്നാൽ ഏപ്രിൽ മാസത്തിൽ 9 ജില്ലകളിൽ നിന്നായി ശേഖരിച്ച സാമ്പിളുകളുടെ ഫലമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
കോഴിക്കോട്, എറണാകുളം, ഇടുക്കി, കാസർഗോഡ്, കൊല്ലം, കോട്ടയം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിൽ നിന്നുള്ള പഠന ഫലമാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. കോട്ടയം ജില്ലയിൽ ഏറെയും ബി 1.1.617.2 കേസുകളാണ് റിപ്പോർട് ചെയ്‌തിട്ടുളളത്.
കേരളത്തിൽ 7.3 ശതമാനത്തോളം ഇന്ത്യൻ വകഭേദമാണ് മാർച്ചിൽ കണ്ടെത്തിയത്. അതിന് ബി 1.1.617 എന്നാണ് പേര് നൽകിയിരുന്നത്. കഴിഞ്ഞ മാസം ഈ വകഭേദത്തിന് വീണ്ടും ചില ജനിതക മാറ്റങ്ങൾ സംഭവിച്ചു. ഇപ്പോൾ ഇതിനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. (ബി 1.1.617.1, ബി 1.1.617.2, ബി 1.1.617.3). ഇതിൽ ബി 1.1.617.1 വകഭേദമാണ് ഏറ്റവും കൂടുതൽ കേരളത്തിൽ കണ്ടുവരുന്നത്. തീവ്രവ്യാപന ശേഷിയിൽ യുകെ വകഭേദത്തെക്കാൾ മുന്നിലാണ് ഇത്.
എന്നാൽ ശരീരത്തിന്റെ പ്രതിരോധ ശേഷിയെ മറികടക്കാനുള്ള ശേഷി ബി 1.1.617.2 വകഭേദത്തിനില്ല. വാക്‌സിൻ സ്വീകരിച്ചവരെ ഈ വകഭേദം ബാധിക്കുന്നതിന്റെ തോതും കുറവാണ്.
Read also: കോവിഡ് വാക്‌സിനേഷൻ; 18-45 വയസ് വരെയുള്ളവരിൽ 32 വിഭാഗങ്ങൾക്ക് മുൻഗണന