പാരിസ്: പതിനഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാൽസംഗമെന്ന് വിലയിരുത്തി ഫ്രാൻസ്. പ്രതികൾക്ക് 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് പ്രത്യേക ബില്ലിൽ പറയുന്നു. ഫ്രഞ്ച് പാർലമെന്റായ ദേശീയ അസംബ്‌ളി ബില്ലിന് അംഗീകാരം നൽകി. ഏകകണ്‌ഠമായാണ് ബിൽ പാർലമെന്റിൽ പാസാക്കിയത്.
രാജ്യത്ത് കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ നിയമം നടപ്പാക്കാൻ ഫ്രഞ്ച് സർക്കാർ തീരുമാനിച്ചത്. 18 വയസിന് താഴെയുള്ള പ്രായപൂർത്തിയാകാത്ത ഒരാളുമായുള്ള ലൈംഗിക ബന്ധം ബലാൽസംഗമാണെന്ന് ആയിരുന്നു നേരത്തെ നിലവിലുണ്ടായിരുന്ന നിയമം കണക്കായിരുന്നത്. ഇത് പ്രകാരം ബലാൽസംഗ കുറ്റം തെളിയിക്കണമെങ്കിൽ ബലം പ്രയോഗിച്ച് ലൈംഗിക ബന്ധം നടന്നതായി തെളിയിക്കണം.
കുട്ടികൾക്കും സമൂഹത്തിനും വേണ്ടിയുള്ള ചരിത്രപരമായ നിയമനിർമാണം എന്നാണ് പുതിയ നിയമത്തെ നീതി വകുപ്പ് മന്ത്രി എറിക് ഡുപോൻഡ് മൊറേറ്റി ദേശീയ അസംബ്‌ളിയിൽ പറഞ്ഞു. പ്രായപൂർത്തിയായ ഒരു പ്രതിക്കും 15 വയസിന് താഴെ പ്രായമുള്ള ഒരാളുടെ സമ്മതമുണ്ടെന്ന് ഇനി വാദിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
തെരുവുകളിലെ ലൈംഗിക പീഡനത്തെ കുറ്റകൃത്യമായി കണക്കാക്കി 2018 മുതലാണ് ഫ്രാൻസിൽ ലൈംഗിക കുറ്റകൃത്യ നിയമങ്ങൾ കർശനമായി നടപ്പാക്കാൻ തുടങ്ങിയത്. മറ്റ് പാശ്‌ചാത്യ രാജ്യങ്ങളുമായി യോജിക്കുന്ന ബില്ലാണ് വ്യാഴാഴ്‌ച ഫ്രഞ്ച് പാർലമെന്റ് പാസാക്കിയത്.
Also Read: കോവിഡ് വ്യാപനം; കേന്ദ്രത്തിന്റെ കീഴിലുള്ള സ്‌മാരകങ്ങളും മ്യൂസിയങ്ങളും അടച്ചിടും