ഇരിങ്ങാലക്കുട: മൂന്നുവർഷത്തോളമായി എറണാകുളം, തൃശൂർ ജില്ലയിലെ വിവിധ ഇടങ്ങളിലെ പ്രായമായ സ്‌ത്രീകളിൽ നിന്ന് സ്വർണാഭരണങ്ങളും പണവും തട്ടിയ ആൾ അറസ്‌റ്റിൽ. നാട്ടിക ബീച്ച് പട്ടാത്ത് യൂസഫിനെയാണ് സംഭവത്തിൽ പോലീസ് പിടികൂടിയത്. തൃശൂർ റൂറൽ എസ്‌പി ആർ വിശ്വനാഥ്, ഇരിങ്ങാലക്കുട ഡിവൈഎസ്‌പി ഷാജ് ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. വായ്‌പയും ജോലിയും ശരിയാക്കാമെന്ന് പറഞ്ഞാണ് സ്‌ത്രീകളിൽ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്തത്.
കയ്‌പമംഗലം സ്വദേശിനിയുടെ രണ്ടരപ്പവൻ മാല, വടക്കാഞ്ചേരി സ്വദേശിനിയുടെ ഒന്നരപ്പവൻ മാല, ഇരിങ്ങാലക്കുട പൊറത്തുശ്ശേരി സ്വദേശിനിയുടെ മുക്കാൽ പവൻ മാല, പെരിഞ്ഞനം സ്വദേശിനിയുടെ രണ്ടുപവന്റെ വള, നോർത്ത് പറവൂർ മുനമ്പം സ്വദേശിനിയുടെ ഒരുപവൻ തൂക്കമുള്ള വള, കാട്ടൂർ സ്വദേശിനിയുടെ ഒന്നേമുക്കാൽ പവൻ മാല, കൊടുങ്ങല്ലൂർ സ്വദേശിനിയുടെ ഒന്നേകാൽ പവൻ കമ്മൽ, പെരിങ്ങോട്ടുകര സ്വദേശിനിയുടെ ഒന്നരപ്പവൻ മാല, ചേർപ്പ് സ്വദേശിനിയുടെ 12,000 രൂപ എന്നിവ ഇയാൾ തട്ടിയെന്ന് പോലീസ് പറഞ്ഞു.
കോടതി, മുനിസിപ്പാലിറ്റി, പഞ്ചായത്ത്, ആശുപത്രികൾ എന്നിവിടങ്ങളിൽ എത്തുന്ന പ്രായമായ സ്ത്രീകളെ പ്രവാസി വകുപ്പിലെ ഉദ്യോഗസ്‌ഥനെന്ന് പറഞ്ഞാണ് ഇയാൾ കബളിപ്പിച്ചിരുന്നത്. മറ്റു ജില്ലകളിലെ സ്‌ത്രീകളിൽ നിന്നും ഇയാൾ സമാനമായ രീതിയിൽ പണവും സ്വർണാഭരണങ്ങളും തട്ടിയതായി പോലീസ് സംശയിക്കുന്നുണ്ട്.
Read also: അരുവിക്കരയില്‍ വൃദ്ധയെ കൊലപ്പെടുത്തിയത് മകന്‍; പ്രതി അറസ്‌റ്റില്‍