തിരുവനന്തപുരം: സംസ്‌ഥാനത്തു കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന പ്രഖ്യാപനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരണം തേടി. മുഖ്യമന്ത്രിക്ക് എതിരായ പരാതി കിട്ടിയ ഉടൻ തന്നെ വിശദീകരണം തേടിയിട്ടുണ്ടെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വിശദീകരണം കിട്ടാതെ ഇക്കാര്യത്തിൽ നടപടിയെടുക്കാൻ കഴിയില്ല. അതിനാൽ വിശദീകരണം തേടിയുള്ള കത്തിന് മറുപടി കിട്ടിയ ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കോവിഡ് വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നായിരുന്നു യുഡിഎഫിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി കേരളത്തിൽ കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചത്. ഒരാളിൽ നിന്നും വാക്‌സിന് വേണ്ടി പണം ഈടാക്കില്ല. കേന്ദ്ര സർക്കാരിൽ നിന്നും എത്ര ഡോസ് വാക്‌സിൻ ലഭ്യമാകുമെന്ന കാര്യമാണ് ചിന്തിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം അവസാനിക്കുന്നതിന് മുൻപാണ് മുഖ്യമന്ത്രി ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. ഇത് വോട്ടർമാരെ സ്വാധീനിക്കും എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.
അതേസമയം, മന്ത്രി എസി മൊയ്‌ദീൻ നേരത്തേ വോട്ട് ചെയ്‌തെന്ന പരാതിയിൽ തൽക്കാലം നടപടിയുണ്ടാകില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്‌തമാക്കി. 7 മണിക്കാണ് അദ്ദേഹം വോട്ട് ചെയ്‌തതെന്നാണ് കളക്‌ടറുടെ റിപ്പോർട്ട്. അതിനാൽ നടപടിയുണ്ടാകില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ കൂട്ടിച്ചേർത്തു.
Also Read: കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കോടതി തള്ളി