ഡെറാഡൂൺ: ഓടിക്കൊണ്ടിരിക്കുന്ന കാറിൽ അമ്മയെയും ആറ് വയസുകാരി മകളെയും കൂട്ടബലാൽസംഗത്തിന് ഇരയാക്കി. ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലയിലെ റൂർക്കിയിൽ ഞായറാഴ്‌ച രാത്രിയോടെ ആയിരുന്നു സംഭവം. തീർഥാടനത്തിന് ശേഷം മടങ്ങവേ ആയിരുന്നു കൊടുംക്രൂരത.
രാത്രി മറ്റ് വാഹനങ്ങളൊന്നും കിട്ടാതെ വന്നപ്പോൾ വഴിയരികിൽ വണ്ടി കാത്ത് നിന്ന അമ്മക്കും മകൾക്കും സോനു എന്നയാൾ കാറിൽ ലിഫ്‌റ്റ് വാഗ്‌ദാനം ചെയ്യുകയായിരുന്നു എന്ന് എസ്‌പി പരമേന്ദ്ര ഡോവൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. യുവാവിനൊപ്പം അയാളുടെ സുഹൃത്തുക്കളും കാറിൽ ഉണ്ടായിരുന്നു. യാത്രക്കിടെ യുവതിയെയും ആറുവയസുകാരി മകളെയും സോനുവും കൂട്ടാളികളും കൂട്ടബലാൽസംഗത്തിന് ഇരയാക്കിയ ശേഷം കനാലിന് സമീപം ഉപേക്ഷിക്കുകയായിരുന്നു.
പാത്രിരാത്രി ഒരുവിധം രക്ഷപെട്ട് പോലീസ് സ്‌റ്റേഷനിൽ എത്തിയ യുവതി കാര്യങ്ങൾ വിശദീകരിച്ച് പരാതി നൽകുകയായിരുന്നു. വാഹനം ഓടിച്ചിരുന്നയാളിന്റെ പേര് സോനു എന്ന് മാത്രമാണ് യുവതി നൽകിയ വിവരം. കാറിൽ എത്ര പേരുണ്ടായിരുന്നെന്നോ ആരൊക്കെയാണെന്നോ എന്ന കാര്യത്തിൽ വ്യക്‌തതയില്ല. ഇരുവരും ബലാൽസംഗത്തിന് ഇരയായതായി വൈദ്യപരിശോധനയിൽ തെളിഞ്ഞു. ഇവരെ റൂർക്കിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
Most Read: അഴിമതി കേസ്; സഞ്‌ജയ് റാവത്തിന് ഇഡി നോട്ടീസ്