അബുദാബി: യുഎഇ പൊതുമാപ്പ് ഡിസംബർ 31 വരെ നീട്ടിയതിന് പിന്നാലെ മുന്നറിയിപ്പുമായി അധികൃതർ. യുഎഇയിലെ അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനുള്ള അവസാന അവസരമാണ് പൊതുമാപ്പെന്നും തൊഴിൽ, താമസ രേഖകൾ നിയമാനുസൃതമാക്കാൻ ഡിസംബർ 31 കാത്തുനിൽക്കരുതെന്നും ദുബായ് താമസ-കുടിയേറ്റ വകുപ്പ് ഓർമിപ്പിച്ചു.
അടുത്ത മാസം വരെ കാത്തിരുന്നാൽ വിമാന ടിക്കറ്റ് നിരക്ക് ഉയരും. പൊതുമാപ്പ് ലഭിച്ചാലും നാട്ടിൽ പോകാനാവാതെ സാഹചര്യം ഉണ്ടാകും. അടുത്ത മാസം രണ്ടാമത്തെ ആഴ്‌ചയോടെ ടിക്കറ്റ് നിരക്ക് രണ്ടിരട്ടിയാകും. നാട്ടിലേക്ക് പോകേണ്ടവർ എത്രയും വേഗം രേഖകൾ ശരിയാക്കി പൊതുമാപ്പ് നേടണമെന്നും ജിഡിആർഎഫ്ഐ മുന്നറിയിപ്പ് നൽകി.
എക്‌സിറ്റ് പാസിന്റെ കാലാവധി പൊതുമാപ്പ് കഴിയുന്നതോടെ അവസാനിക്കും. ഇപ്പോൾ എക്‌സിറ്റ് പാസ് ലഭിച്ചവർക്ക് ജോലി ലഭിക്കുകയാണെങ്കിലും പാസിന്റെ കാലാവധി റദ്ദാക്കും. എക്‌സിറ്റ് പാസ് ലഭിച്ചവർക്ക് യുഎഇയിൽ ജോലി കണ്ടെത്താൻ സാധിക്കുന്നില്ലെങ്കിൽ സ്വന്തം നാട്ടിലേക്ക് നിർബന്ധമായും മടങ്ങണം. എന്നാൽ, പിന്നീട് ഇവർക്ക് വിസ ലഭിച്ചാൽ വിലക്കില്ലാതെ മടങ്ങിയെത്താൻ സാധിക്കും.
വിവിധ രാജ്യങ്ങളുടെ കോൺസുലേറ്റുകളുമായി താമസ-കുടിയേറ്റ വകുപ്പ് ഇക്കാര്യത്തിൽ സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. അനധികൃത താമസക്കാർക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ കൂടിയാണിത്. ഇന്ത്യൻ കോൺസുലേറ്റിൽ ആഴ്‌ചയിൽ അഞ്ചുദിവസം സഹായ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. ഉച്ചയ്‌ക്ക് 12 മണിവരെയാണ് കേന്ദ്രത്തിന്റെ പ്രവർത്തനം.
ടൈപ്പിങ് സേവനമടക്കം ഇവിടെ ലഭ്യമായ സാഹചര്യത്തിൽ ഇന്ത്യക്കാർ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അഭ്യർഥിച്ചു. അനധികൃത താമസക്കാർക്ക് പിഴ കൂടാതെ രാജ്യം വിടാൻ നാലുമാസത്തെ സാവകാശമാണ് യുഎഇ നൽകിയത്. ഒക്‌ടോബറിൽ പൊതുമാപ്പ് അവസാനിക്കാനിരിക്കെ തിരക്ക് പരിഗണിച്ചും കൂടുതൽ പേർ പൊതുമാപ്പിനായി കാത്തിരിക്കുന്ന സാഹചര്യത്തിലുമാണ് സമയം ഡിസംബർ വരെ നീട്ടിയത്.
അനധികൃത താമസക്കാർക്ക് തിരിച്ചുപോകാൻ സെപ്‌തംബർ ഒന്നിനായിരുന്നു രണ്ടുമാസത്തെ കാലാവധിയോടെ രാജ്യത്ത് പൊതുമാപ്പിന്റെ തുടക്കമായത്. ഇതിനകം ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് മലയാളികളടക്കം ആയിരക്കണക്കിന് ആളുകളാണ് രാജ്യം വിട്ടത്. നിയമാനുസൃതം തിരിച്ചെത്തി ജോലിയിലോ പുതിയ സംരംഭത്തിലോ ഏർപ്പെടാനായി തയ്യാറെടുക്കുന്നവരും ഒട്ടേറെയാണ്.
Most Read| വവ്വാലുകൾക്കായി സൗന്ദര്യ മൽസരം! അണിനിരക്കുക വിചിത്രമായ പേരുകളുള്ളവ