തിരുവനന്തപുരം: ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) നോട്ടീസ് കിട്ടിയതായി സ്‌ഥിരീകരിച്ച് മുന്‍ മന്ത്രി തോമസ് ഐസക്. എന്നാല്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്നും ഇഎംഎസ് അക്കാദമിയില്‍ മൂന്ന് ക്‌ളാസുകളുണ്ടെന്നും ബാക്കി കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്‌ത് തീരുമാനിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്‌റ്റിലൂടെ പറഞ്ഞു.
ഞായറാഴ്‌ച വൈകുന്നേരമാണ് നോട്ടീസ് സംബന്ധിച്ച റിപ്പോർട് പുറത്ത് വന്നതെങ്കിലും തനിക്ക് അത്തരമൊരു നോട്ടീസ് ലഭിച്ചില്ലെന്നാണ് ഐസക്കും സിപിഎം കേന്ദ്രങ്ങളും പ്രതികരിച്ചത്. എന്നാല്‍ 15 വര്‍ഷം മുന്‍പ് താന്‍ താമസിച്ചിരുന്ന ആലപ്പുഴ കലവൂരിലെ മേല്‍വിലാസത്തിലേക്കാണ് നോട്ടീസ് അയച്ചിരുന്നതെന്നും ഐസക് പറയുന്നു. കിഫ്ബിയില്‍ നിയമലംഘനം നടന്നുവെന്ന കേസിലാണ് മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് നോട്ടീസ് അയച്ചത്.
ഇഡി ചില പത്രക്കാര്‍ക്ക് സമന്‍സ് ചോര്‍ത്തി നല്‍കിയപ്പോഴും തനിക്കതു ലഭിച്ചിരുന്നില്ലെന്നും അപ്പോള്‍ കളി കാര്യമാണെന്നും തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.
കിഫ്ബി പ്രവർത്തനങ്ങൾ നിയമാനുസൃതമല്ലെന്നും ക്രമക്കേടുകൾ ഉണ്ടെന്നുമുള്ള സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം നടത്തുന്നത്. കേന്ദ്ര സർക്കാരിന്റെ അനുമതി ഇല്ലാതെ വിദേശത്തു നിന്നു പണം കൈപ്പറ്റിയതും മസാല ബോണ്ട് ഇറക്കാനായി റിസർവ് ബാങ്കിന്റെ അനുമതി തേടിയതിലെ ക്രമക്കേടുകളുമാണ് അന്വേഷിക്കുന്നത്.
Most Read: മങ്കി പോക്‌സ്: സംസ്‌ഥാനത്ത് ഒരാൾക്ക് കൂടി രോഗം