കൊളംബോ: ശ്രീലങ്കൻ പ്രസിഡണ്ട് ഗോട്ടബയ രാജപക്‌സെ സിംഗപ്പൂരിൽ എത്തി. കഴിഞ്ഞ ദിവസം മാലദ്വീപിലേക്ക് കടന്ന ഗോട്ടബയ വ്യാഴാഴ്‌ച സൗദി അറേബ്യയുടെ വിമാനത്തിലാണ് സിംഗപ്പൂരിൽ എത്തിയത്. അവിടുത്തെ ചാംഗി വിമാനത്താവളത്തിൽ കുടുംബസമേതമാണ് ഗോട്ടബയ എത്തിയത്.
സ്വകാര്യ സന്ദർശനത്തിനായി മാത്രമാണ് ഗോട്ടബയക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നതെന്ന് സിംഗപ്പൂർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അഭയം ആവശ്യപ്പെടുകയോ സിംഗപ്പൂർ അഭയം നൽകുകയോ ചെയ്‌തിട്ടില്ല. സിംഗപ്പൂർ പൊതുവെ അഭയത്തിനുള്ള അപേക്ഷകൾ അനുവദിക്കാറില്ലെന്നും മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു.
ശ്രീലങ്കൻ പൗരൻമാർക്ക് 30 ദിവസം വരെ വിസയില്ലാതെ സിംഗപ്പൂരിൽ താങ്ങാൻ കഴിയും. ഇതിനിടെ ഗോട്ടബയ സൗദിയിൽ അഭയം തേടുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്‌ഥിരീകരണമില്ല. നേരത്തെ മാലദ്വീപിൽ ഗോട്ടബയക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. സ്വകാര്യ വിമാനത്തിൽ സിംഗപ്പൂരിലേക്ക് വരാനായിരുന്നു അദ്ദേഹം ആദ്യം തയ്യാറെടുത്തിരുന്നത്. എന്നാൽ, ചില സുരക്ഷാ കാരണങ്ങളാൽ ഈ നീക്കം ഉപേക്ഷിച്ചു. പിന്നാലെയാണ് സൗദി വിമാനത്തിൽ സിംഗപ്പൂരിലേക്ക് തിരിച്ചത്.
Most Read: ‘എവിടെയോ കണ്ട് നല്ല പരിചയം’; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് കോടീശ്വരൻ ലുക്കുള്ള വയസൻ നായ