തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിൽസാ നിരക്ക് ഏകീകരിച്ച് സർക്കാർ ഉത്തരവിറക്കി. ചില സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിൽസക്കായി വലിയ തുക ഈടാക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. ജനറൽ വാർഡിൽ ഒരുദിവസം പരമാവധി 2,645 രൂപ വരെ മാത്രമേ ഈടാക്കാവൂ. എൻഎബിഎച്ച് അംഗീകൃത ആശുപത്രികളിൽ പരമാവധി 2,910 രൂപ വരെ ഈടാക്കാം.
എച്ച്ഡിയു നിരക്ക് എൻഎബിഎച്ച് അംഗീകൃത ആശുപത്രികളിൽ 4,175 രൂപയും മറ്റിടങ്ങളിൽ 3,795 രൂപയുമാക്കി. ഐസിയുവിന് എൻഎബിഎച്ച് അംഗീകൃത ആശുപത്രികളിൽ 7,800 രൂപയും മറ്റിടങ്ങളിൽ 8,580 രൂപയുമാക്കി ഉത്തരവിറക്കി. വെന്റിലേറ്റർ ഐസിയുവിന് എൻഎബിഎച്ച് അംഗീകൃത ആശുപത്രികളിൽ 13,800 രൂപയും മറ്റിടങ്ങളിൽ 15,180 രൂപയുമാക്കി.
എന്നാൽ മിനിമം നിരക്കിൽ സിടി സ്‌കാൻ, എച്ച്ആർടിസി തുടങ്ങിയ പരിശോധനകൾ ഉൾപ്പെടില്ല. റെംഡെസിവിർ പോലുള്ള മരുന്നുകളും മിനിമം നിരക്കിൽ ഉൾപ്പെടില്ല. ജനറൽ വാർഡിൽ ഒരു ദിവസം രണ്ട് പിപിഇ കിറ്റുകളും ഐസിയുവിൽ അഞ്ചെണ്ണവുമാണ് ഉപയോഗിക്കുക. മിനിമം നിരക്കിൽ ഉൾപ്പെടുത്താത്ത മരുന്നുകൾക്ക് പരമാവധി വിപണി വില മാത്രമേ ഈടാക്കാവൂയെന്നും ഉത്തരവിൽ പറയുന്നു. എല്ലാ ആശുപത്രികളും പരിശോധനാ നിരക്ക് പൊതുജനം കാണുന്ന രീതിയിൽ പ്രദർശിപ്പിക്കണം. ആശുപത്രിയുടെ വെബ്‌സൈറ്റിലും നിരക്ക് പ്രസിദ്ധീകരിക്കണം.
ഉത്തരവ് ലംഘിച്ചാൽ ഈ തുകയുടെ പത്തിരട്ടി പിഴ ചുമത്തും. സ്വകാര്യ ആശുപത്രികൾ വലിയ തുക ഈടാക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി നേരത്തെ രംഗത്തെത്തിയിരുന്നു. നീതികരിക്കാൻ കഴിയാത്തവിധം ആശുപതികൾ ബില്ലുകൾ ഈടാക്കുന്നതായും ഹൈക്കോടതി പറഞ്ഞു. സർക്കാർ നിശ്‌ചയിച്ച നിരക്കുകൾ നടപ്പാക്കണമെന്നും നിരക്കുകൾ ജനത്തിന് കാണാനാകും വിധം പ്രദർശിപ്പിക്കണമെന്നും കോടതി പറഞ്ഞിരുന്നു.
Read also: കേന്ദ്ര ഏജൻസികൾക്ക് എതിരായ ജുഡീഷ്യൽ അന്വേഷണം; സർക്കാർ വിജ്‌ഞാപനം പുറത്തിറക്കി