ന്യൂഡെൽഹി: പാരിസ്‌ഥിതിക ആഘാതപഠന വിജ്‌ഞാപന കരട് 2020 സംബന്ധിച്ച തർക്കങ്ങൾ കോടതിയുടെ മുൻപിലിരിക്കെ ഖനന വ്യവസായത്തിൽ പ്രത്യേക ഇളവ് അനുവദിച്ച് കേന്ദ്രം. പാരിസ്‌ഥിതിക ആഘാതപഠന വിജ്‌ഞാപനം 1994 പ്രകാരം പരിസ്‌ഥിതി അനുമതി നൽകിയ പദ്ധതികൾക്ക് പൊതു ഹിയറിങ് ഒഴിവാക്കിക്കൊണ്ട് കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയം ഉത്തരവിറക്കി.
ഖനന വ്യവസായങ്ങളുടെ പ്രവർത്തനാനുമതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനു വേണ്ടിയാണ് പുതിയ ഉത്തരവെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.
പരിസ്‌ഥിതി ആഘാതപഠനം സംബന്ധിച്ച 1994ലെ ഉത്തരവ് പ്രകാരം അഞ്ച് വർഷത്തേക്ക് അനുമതി കാലയളവ് ബാക്കിനിൽക്കുന്ന ഖനന വ്യവസായങ്ങൾക്ക് 2006ലെ വിജ്‌ഞാപനം പ്രകാരം പാരിസ്‌ഥിതികാനുമതിക്ക് അപേക്ഷിക്കാം എന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. ഇതിനായി വീണ്ടും പൊതുജനങ്ങളുടെ ഹിയറിങ് ആവശ്യമില്ലെന്നും ഉത്തരവിൽ വ്യക്‌തമാക്കുന്നു.
നിലവിലുള്ള പരിസ്‌ഥിതി നിയമപ്രകാരം ഖനനം, ഹൈവെ, ഊർജ്‌ജ നിലയങ്ങൾ, ഡാമുകൾ തുടങ്ങിയവക്ക് പാരിസ്‌ഥിതിക അനുമതി നൽകുന്നതിന് മുൻപായി പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കുകയും വിദഗ്‌ധ സമിതി വിശദമായ പഠനം നടത്തുകയും വേണം. ഇതുസംബന്ധിച്ച 1994ലെ വിജ്‌ഞാപനത്തിൽ ഭേദഗതികൾ വരുത്തികൊണ്ടുള്ള കരട് വിജ്‌ഞാപനം വിവാദമാകുകയും കോടതി നടപടികളിലേക്ക് നീങ്ങുകയും ചെയ്‌ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ ഉത്തരവ്.
Read also: നിയമസഭാ തിരഞ്ഞെടുപ്പ്; തപാൽ വോട്ടെടുപ്പിന് ഇന്ന് തുടക്കം