തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്‌റ്റാഫ് നിയമനത്തിൽ സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്‌റ്റാഫ് നിയമനം എന്ന പേരില്‍ നടക്കുന്നത് പാര്‍ട്ടി റിക്രൂട്ട്‌മെന്റ് ആണെന്നും 20ലധികം സ്‌റ്റാഫുകളാണ് ഒരോ മന്ത്രിമാര്‍ക്കും ഉള്ളതെന്നും ഗവര്‍ണര്‍ തുറന്നടിച്ചു.
എനിക്ക് 11 സ്‌റ്റാഫുകള്‍ മാത്രമായിരുന്നു കേന്ദ്ര മന്ത്രിയായപ്പോള്‍ പോലും ഉണ്ടായിരുന്നത്. പാര്‍ട്ടി കേഡര്‍മാരെ പേഴ്‌സണല്‍ സ്‌റ്റാഫായി നിയമിക്കുകയും രണ്ട് വര്‍ഷത്തിന് ശേഷം ഇവരെ പിരിച്ചുവിട്ട് പുതിയയാളെ നിയമിക്കുകയും ചെയ്യുന്നു. പിരിച്ചു വിടുന്നവർക്ക് വെറും രണ്ട് വര്‍ഷത്തെ സേവനത്തിന് ആജീവനാന്തകാലം പെന്‍ഷനും ലഭിക്കുന്നു. സ്‌റ്റാഫുകളുടെ ശമ്പളത്തിനും പെന്‍ഷനുമായി വലിയ തുകയാണ് ഇത്തരത്തില്‍ ചിലവാവുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഇത് ഭരണഘടനാ ചട്ടങ്ങള്‍ക്ക് എതിരാണ്. ഞാന്‍ ഈ വിഷയം അങ്ങനെ വിടാന്‍ പോവുന്നില്ല. ഈ നിയമ ലംഘനത്തിന് എതിരെ പോരാടും. കേരളത്തിലെ ജനങ്ങളുടെ പണമാണ് ദുരുപയോഗം ചെയ്യുന്നതെന്നും ഗവര്‍ണര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്കെതിരെ മുന്‍ മന്ത്രി എകെ ബാലന്‍ നടത്തിയ പരിഹാസത്തിനും ഗവര്‍ണര്‍ മറുപടി നല്‍കി. ബാലന്‍ ബാലിശമായി പെരുമാറരുതെന്നും പേരിലെ ബാലനില്‍ നിന്നും വളരാന്‍ തയ്യാറാവുന്നില്ലെന്നും ഗവർണർ വിമർശിച്ചു.
രാജ്ഭവനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഗവര്‍ണര്‍ തുറന്നടിച്ചു. സര്‍ക്കാരിന് അതിന് യാതൊരു അവകാശവുമില്ല. തനിക്ക് ഉത്തരം പറയാനുള്ള ബാധ്യത രാഷ്‌ട്രപതിയോട് മാത്രമേയുള്ളൂവെന്നും അദ്ദേഹം വ്യക്‌തമാക്കി.
പ്രതിപക്ഷ നേതാവ് വിഡി സതീശനു നേരെയും ഗവർണർ കടുത്ത ഭാഷയിൽ വിമര്‍ശനം ഉന്നയിച്ചു. ഒരു പ്രതിപക്ഷ നേതാവ് എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് അദ്ദേഹം ഉമ്മന്‍ ചാണ്ടിയില്‍ നിന്നും രമേശ് ചെന്നിത്തലയില്‍ നിന്നുമെല്ലാം പഠിക്കണമെന്നും ഗവര്‍ണര്‍ ഉപദേശിച്ചു.
വിഡി സതീശന് മുന്‍പ് മന്ത്രിയായി പരിചയമില്ലെന്നും ഗവര്‍ണര്‍ തുറന്നടിച്ചു. കോണ്‍ഗ്രസിന്റെ ആഭ്യന്തര വിഷയങ്ങളിലേക്ക് കൂടി കടന്ന് ചെല്ലുകയാണ് വിമര്‍ശനത്തിലൂടെ ആരിഫ് മുഹമ്മദ് ഖാന്‍. നേരത്തെ നിയമ സഭയില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിനിടെയും ഗവർണർ വിഡി സതീശനെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഡി സതീശന് ഗവര്‍ണറുടെ ഉപദേശം.
Most Read: ഗോഡ്സെയെ പ്രകീര്‍ത്തിച്ച് പ്രസംഗമൽസരം; ആര്‍എസ്എസ് അജണ്ടയുടെ ഭാഗമെന്ന് സുനില്‍ പി ഇളയിടം