തിരുവനന്തപുരം: യുക്രൈനിൽ നിന്നും ഇന്ത്യയിൽ എത്തിച്ച വിദ്യാർഥികൾക്ക് കേരളത്തിലെത്താൻ ചാർട്ടേഡ് വിമാന സൗകര്യം ഒരുക്കി സർക്കാർ. കൂടാതെ റഷ്യൻ ആക്രമണം രൂക്ഷമായ യുക്രൈന്റെ കിഴക്കൻ മേഖലകളിൽ കുടുങ്ങിയ മലയാളികളുടെ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിനും, യുക്രൈനിലെ ഇന്ത്യൻ എംബസിക്കും കൈമാറുകയും ചെയ്‌തു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ഒപ്പം തന്നെ കേരളത്തിലെ 4 വിമാനത്താവളങ്ങളിലും നോർക്ക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.
നോർക്കയിൽ ഇതിനോടകം തന്നെ 3,500ലേറെ ആളുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. നോര്‍ക്ക റൂട്ട്‌സ് ആസ്‌ഥാനത്ത് 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ടെന്നും, തിരിച്ചെത്തുന്നവരെ സ്വീകരിക്കാന്‍ മുംബൈയിലും ഡെൽഹിയിലും നോര്‍ക്ക ഉദ്യോഗസ്‌ഥ സംഘം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നിലവിൽ യുക്രൈനിൽ നിന്നും ഡെൽഹിയിൽ തിരിച്ചെത്തിയ 180 വിദ്യാർഥികളെ കേരളത്തിലെത്തിക്കാൻ സംസ്‌ഥാന സർക്കാർ ചാർട്ടേഡ് ഫ്‌ളൈറ്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരം നാലിന് പുറപ്പെടുന്ന എയര്‍ ഏഷ്യയുടെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ ഇവരെ സൗജന്യമായി കൊച്ചിയിലെത്തിക്കും. തുടർന്ന് കൊച്ചിയിൽ എത്തുന്ന വിദ്യാർഥികൾക്ക് സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്നതിനായി ഗതാഗത സൗകര്യം നോർക്ക ഒരുക്കുകയും ചെയ്‌തിട്ടുണ്ട്.
Read also: വിവാദ വെളിപ്പെടുത്തൽ; സ്വപ്‌നയുടെയും സരിത്തിന്റെയും മൊഴിയെടുത്ത് എൻഐഎ