കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സരിത്തിന്റെയും മൊഴിയെടുത്തു. കൊച്ചിയിൽ എൻഐഎ ആണ് ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയത്. ജയിൽ മോചിതയായ ശേഷം സ്വപ്‍ന സുരേഷ് മാദ്ധ്യമങ്ങളിലൂടെ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എം ശിവശങ്കറിന് അറിയാമായിരുന്നു എന്നായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തൽ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഐഎ കേസിൽ നേരത്തെ ശിവശങ്കറിനെ പ്രതി ചേർത്തിരുന്നില്ല. ഈ സാഹചര്യത്തിൽ ശിവശങ്കറിന് എല്ലാം അറിയാമായിരുന്നു എന്ന സ്വപ്‌നയുടെ വെളിപ്പെടുത്തൽ എത്രത്തോളം സത്യമാണെന്ന് പരിശോധിക്കുകയാണ് എൻഐഎ.
ശിവശങ്കറിന്റെ നിർദേശമനുസരിച്ചാണ് താൻ മുന്നോട്ട് പോയത്. സർക്കാരിനോ മുഖ്യമന്ത്രിക്കോ പങ്കില്ലെന്ന തന്റെ ഓഡിയോ മുതൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിക്കുന്നു എന്ന ഓഡിയോ വരെ എല്ലാം ശിവശങ്കറിന്റെ തിരക്കഥയായിരുന്നു എന്നും സ്വപ്‌ന പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ ശിവശങ്കർ സ്വർണക്കടത്തിന് കാർമികത്വവും വഹിച്ചിരുന്നെന്ന സ്വപ്‌നയുടെ വെളിപ്പെടുത്തൽ ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ചിരുന്നു. സ്വപ്‌നയുമായി ശിവശങ്കറിന് സൗഹൃദം മാത്രമെന്ന വാദം പൊളിഞ്ഞതോടെയാണ് എൻഐഎ സ്വപ്‌നയുടെയും സരിത്തിന്റെയും മൊഴിയെടുത്തത്.
Most Read: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് സുരക്ഷിത പാതയൊരുക്കും; റഷ്യ