കാസർഗോഡ്: കിണറ്റിൽ വീണ മൂന്ന് വയസുകാരിക്ക് രക്ഷകയായി അമ്മൂമ്മയും പിറകെ ചാടി. കാസർഗോഡ് കള്ളാർ രാജപുരത്താണ് സംഭവം. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് പന്തല്ലൂർ വീട്ടിൽ ജിസ്‌മിയുടെ മകൾ മൂന്ന് വയസുകാരി റെയ്‌ച്ചൽ അയൽപക്കത്തെ 30 അടി താഴ്‌ചയുള്ള കിണറ്റിൽ വീണത്. പിന്നാലെ കുട്ടിയെ രക്ഷിക്കാൻ അമ്മൂമ്മ ലീലാമ്മയും പിറകെ ചാടുകയായിരുന്നു.
എട്ടടിയോളം വെള്ളമുള്ള കിണറ്റിലായിരുന്നു കുട്ടി വീണത്. വീട്ടുകാരുമായി സംസാരിച്ചു നിൽക്കുന്നതിനിടെ കുട്ടി കിണറ്റിലേക്ക് എത്തിനോക്കുകയും അബദ്ധത്തിൽ വീഴുകയുമായിരുന്നു. കുട്ടിയെ രക്ഷിക്കാൻ പിറകെ ചാടിയ ലീലാമ്മ കുട്ടി മുങ്ങിപ്പോവാതെ സംരക്ഷിച്ചു പിടിക്കുകയായിരുന്നു. തുടർന്ന് അഗ്‌നിരക്ഷാസേന എത്തുന്നത് വരെ മോട്ടറിന്റെ പൈപ്പിൽ പിടിച്ചു ലീലാമ്മ നിന്നു.
അസിസ്‌റ്റന്റ് സ്‌റ്റേഷൻ ഓഫിസർ ഗോപാലകൃഷ്‌ണൻ മാവിലയുടെ നേതൃത്വത്തിൽ ഗ്രേഡ് എഎസ്‌ടിഒ സിപി ബെന്നി, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർമാരായ സണ്ണി ഇമ്മാനുവൽ, നന്ദകുമാർ, പ്രസീത്, റോയി, കെ ഗോപാലകൃഷ്‌ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. കിണറിൽ വെള്ളം ഉണ്ടായിരുന്നതിനാൽ ഇരുവർക്കും പരിക്കേറ്റിട്ടില്ല.
Most Read: റഷ്യയെ പ്രതിരോധിക്കാൻ കീവിൽ തന്നെയുണ്ട്, നാട് വിട്ട് പോയിട്ടില്ല; യുക്രൈൻ പ്രസിഡണ്ട്