ഗാന്ധിനഗർ: ടോക്യോയില്‍ നടക്കുന്ന പാരാലിമ്പിക്‌സ് ഗെയിംസില്‍ വനിതകളുടെ ടേബിള്‍ ടെന്നിസില്‍ വെള്ളി മെഡൽ കരസ്‌ഥമാക്കിയ ഇന്ത്യയുടെ ഭവിന പട്ടേലിന് 3 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഗുജറാത്ത്. പാരാലിമ്പിക്‌സ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ടേബിള്‍ ടെന്നീസ് ഫൈനലില്‍ പ്രവേശിക്കുന്നതും, മെഡല്‍ നേടുന്നതും.
ദുവ്യാംഗ് ഖേല്‍ പ്രതിഭാ പ്രതോഷന്‍ പുരസ്‌കാര്‍ യോജനയുടെ കീഴിലാണ് ഭവിന പട്ടേലിന് സര്‍ക്കാര്‍ മൂന്ന് കോടി നല്‍കുന്നത്. ഭവിന ഇന്ത്യയുടെയും ഗുജറാത്തിന്റേയും യശസ് ഉയര്‍ത്തിയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ രൂപാണി പറഞ്ഞു.
ഫൈനലില്‍ ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരം ഴൂ യിങ് ആയിരുന്നു ഭവിനയുടെ എതിരാളി. കടുത്ത എതിരാളികളെ മറികടന്നെത്തിയ ഭവിനയ്‌ക്ക് കലാശപ്പോരില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ താരത്തെ തന്നെയാണ് എതിരിടാൻ ലഭിച്ചത്. ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്കാണ് യിങ് ഭവിനയെ കീഴടക്കിയത്. സ്‌കോര്‍ 3–0. അതേസമയം ടോക്യോ പാരാലിമ്പിക്‌സിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ ആണിത്.
നേരത്തെ ചൈനയുടെ തന്നെ ഴാങ് മിയാവോക്കെതിരെ ഐതിഹാസിക പോരാട്ടം കാഴ്‌ച വെച്ചായിരുന്നു ഭവിന ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. സ്‌കോര്‍ 3-2. ലോക മൂന്നാം നമ്പര്‍ താരമായ മിയാവോയ്‌ക്കെതിരെ മുന്‍പ് മൂന്ന് തവണ കളിച്ചപ്പോഴും പരാജയപ്പെട്ടിരുന്ന ഭവിനയുടെ മധുര പ്രതികാരത്തിന് കൂടിയാണ് ടോക്യോ സാക്ഷ്യം വഹിച്ചത്.
Most Read: ഡെൽഹി മെട്രോയിൽ ഇനിമുതൽ ട്രാൻസ്ജെൻഡേഴ്സിന് പ്രത്യേക ശൗചാലയം