തിരുവനന്തപുരം: രാജ്യത്തിനകത്ത് മതാധിഷ്‌ഠിത സമാന്തര ഉൽപ്പന്ന ഗുണനിലവാര സാക്ഷ്യപത്രം നിരോധിക്കണമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച്. മത വിശ്വാസത്തിന്റെ പേരില്‍ ഗുണ നിലവാരം പരിശോധിക്കുന്നതും സാക്ഷ്യപത്രം നല്‍കുന്നതും നിരോധിക്കാൻ നിയമ നിര്‍മാണം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇസ്‍ലാമിക രാഷ്‌ട്രങ്ങളിലേക്ക് ഭക്ഷണസാധനങ്ങള്‍ കയറ്റി അയക്കുമ്പോള്‍ ഹലാല്‍ സാക്ഷ്യപത്രം നൽകേണ്ടി വരുന്നത് ആ രാജ്യത്തിലെ മതഭരണകൂടത്തിന്റെ നിബന്ധനകൾ മൂലമാണ്, അതിൽ തെറ്റില്ല.
എന്നാൽ, അതേ അവസ്‌ഥ രാജ്യത്ത് വേണമെന്നത് രാജ്യത്തിനുള്ളില്‍ സമാന്തര സംവിധാനങ്ങള്‍ ഉണ്ടാക്കുന്നതിന് തുല്യമാണ്. രാജ്യത്തിനകത്ത് വിഭിന്ന വിഭാഗങ്ങള്‍, വിഭിന്ന രീതിയില്‍ ഉൽപ്പന്ന വിപണന സംവിധാനങ്ങള്‍ കൊണ്ടു വരുന്നത് ഭരണഘടനാ വിരുദ്ധമാണ്. രാജ്യത്തിന്റെ അഖണ്ഡതക്കും സ്വദേശി സ്വാശ്രയത്വം എന്ന ആശയത്തിനും ഭീഷണിയാണ്.
സ്വദേശി വസ്‌തുക്കൾ വിപണനം നടത്തുന്നവര്‍ക്ക് വിവിധ രീതിയിലുള്ള സാക്ഷ്യപത്രങ്ങള്‍ ഉണ്ടാകുന്നത് വൈദേശിക സംവിധാനങ്ങളിലേക്കുള്ള പരിവര്‍ത്തനമായി കാണേണ്ടിവരും. രാജ്യത്തിനകത്തെ ഉൽപ്പന്നങ്ങൾ ഒരു വിഭാഗത്തിന് വിദേശി ആവുന്നത് സ്വീകാര്യമായ നടപടിയല്ല. ഒരേ നിയമപ്രകാരം നിര്‍മിക്കുന്ന ഭക്ഷ്യവസ്‌തുക്കളെ ശ്രേഷ്‌ഠത നല്‍കി മതാധിഷ്‌ഠിതമാക്കുന്നത് അംഗീകരിക്കാനാവില്ല; സ്വദേശി ജാഗരണ്‍ മഞ്ച് സംസ്‌ഥാന സമ്മേളനം പാസാക്കിയ പ്രമേയം പറഞ്ഞു.
ഹലാല്‍ സാക്ഷ്യപത്രം ലഭിക്കുന്നതിന് ഉൽപ്പന്ന നിർമാതാക്കള്‍ മുസ്‍ലിംകളായിരിക്കണമെന്നും മറ്റും വ്യവസ്‌ഥ ചെയ്യുന്നതും രാഷ്‌ട്ര ഹിതത്തിന് എതിരാണ്. ബിസിനസ് നടത്തുന്നതിന് ഹലാല്‍ ഉൽപ്പന്നങ്ങൾ നിര്‍മിക്കുവാന്‍ ആളുകള്‍ നിര്‍ബന്ധിതരാകും. മുസ്‍ലിംകള്‍ അല്ലാത്തവര്‍ തയാറാക്കിയ ഭക്ഷണം മുസ്‍ലിംകള്‍ കഴിക്കാന്‍ പാടില്ലെന്ന അവകാശ വാദത്തെ തൊട്ടു കൂടായ്‌മയുടെ മറ്റൊരു രൂപമായി കാണണം; പ്രമേയത്തില്‍ ചൂണ്ടികാണിക്കുന്നു.
ഐഎസ്‌ആർഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ ഉൽഘാടനം ചെയ്‌ത സമ്മേളനത്തിൽ ദേശീയ സംയോജകന്‍ സുന്ദരം രാമാമൃതം അധ്യക്ഷം വഹിച്ചു. ആർഎസ്‌എസ് പ്രാന്ത പ്രചാരക് പിഎന്‍ ഹരികൃഷ്‌ണകുമാർ മുഖ്യഭാഷണം നടത്തി.
സംസ്‌ഥാന സംയോജകന്‍ എംആര്‍ രഞ്‌ജിത് കാര്‍ത്തികേയന്‍ റിപ്പോര്‍ട് അവതരിപ്പിച്ചു. അനില്‍ ഐക്കര, കെ ഭാഗ്യനാഥ്, കൃഷ്‌ണകുമാര്‍, വര്‍ഗീസ് തൊടുപറമ്പില്‍, ശ്രീജിത്ത് ഒഎം, മിഥുന്‍ ഗോപിനാഥ്, രവീന്ദ്രനാഥ് കലാദര്‍പ്പണം തുടങ്ങിയവര്‍ സമ്മേളനത്തിൽ സംസാരിച്ചു.
Most Read: പഞ്ചാബിലും സംഘര്‍ഷം; ബിജെപി പ്രവര്‍ത്തകരും കര്‍ഷകരും ഏറ്റുമുട്ടി