പത്തനംതിട്ട: ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ജൂൺ ഏഴിന് ഹർത്താൽ പ്രഖ്യാപിച്ചു. സംരക്ഷിത വനമേഖലയുമായി ബന്ധപ്പട്ട സുപ്രീം കോടതി വിധിക്കെതിരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. അരുവാപ്പുലം, തണ്ണിത്തോട്, ചിറ്റാർ, വടശേരിക്കര, പെരിനാട്, സീതത്തോട്, കൊള്ളമുള്ള എന്നിവിടങ്ങളിലാണ് പത്തനംതിട്ട ഡിസിസി ഹർത്താൽ പ്രഖ്യാപിച്ചത്.
ഓരോ സംരക്ഷിത വനത്തിലും ഒരു കിലോമീറ്റർ പരിസ്‌ഥിതി ലോല മേഖല നിർബന്ധമെന്നാണ് സുപ്രീം കോടതിയുടെ സുപ്രധാന നിർദ്ദേശം. പരിസ്‌ഥിതിലോല മേഖലക്കുള്ളിൽ സ്‌ഥിര നിർമാണങ്ങൾ അനുവദിക്കരുത്. സംരക്ഷിത വനങ്ങളിൽ നിലവിലെ പരിസ്‌ഥിതി ലോല മേഖല ഒരു കിലോമീറ്ററിന് അധികമാണെങ്കിൽ അത് തുടരും. ദേശീയ വന്യമൃഗ സങ്കേതങ്ങളിലും ദേശീയ പാർക്കുകളിലും ഖനനം പാടില്ലെന്നും ജസ്‌റ്റിസ് എൽ നാഗേശ്വര റാവു അധ്യക്ഷയായ ബെഞ്ച് ഉത്തരവിട്ടു.
പരിസ്‌ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹരജിയിലാണ് നിർദ്ദേശങ്ങൾ. പരിസ്‌ഥിതിലോല മേഖലക്കുള്ളിൽ നിലനിൽക്കുന്ന നിർമാണങ്ങളുടെ പട്ടിക തയ്യാറാക്കി മൂന്ന് മാസത്തിനകം റിപ്പോർട്ടായി സമർപ്പിക്കാൻ സംസ്‌ഥാനങ്ങളിലെ ചീഫ് ഫോറസ്‌റ്റ് കൺസർവേറ്റർമാർക്കും കോടതി നിർദ്ദേശം നൽകി.
ഈ സാഹചര്യത്തിലാണ് സംസ്‌ഥാന സർക്കാരിന്റെ തുടർനടപടികൾക്കായുള്ള നീക്കം. അതിനിടെ പരിസ്‌ഥിതിലോല മേഖലയിൽ സുപ്രീം കോടതി ഉത്തരവ് ചർച്ച ചെയ്യാൻ വനംമന്ത്രി യോഗം വിളിച്ചു. നാളെ കണ്ണൂരിൽ ഉദ്യോഗസ്‌ഥരുമായി മന്ത്രി എകെ ശശീന്ദ്രൻ യോഗം നടത്തും. വിഷയത്തിൽ തുടർനടപടികൾ ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്. അഡ്വ. ജനറലുമായും സർക്കാർ ചർച്ച നടത്തും.
Most Read: കനത്ത മഴ; നാളെ 4 ജില്ലകളില്‍ യെല്ലോ അലര്‍ട്