പത്തനംതിട്ട: സ്വകാര്യ ലോ കോളേജിലെ നിയമ വിദ്യാർഥിനിയെ മർദ്ദിച്ച കേസിലെ ഒന്നാം പ്രതിയായ ഡിവൈഎഫ്ഐ പെരുനാട് ബ്‌ളോക്ക് സെക്രട്ടറിയും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ ജെയ്‌സൻ ജോസഫ് സാജനെ കോളേജിൽ നിന്ന് പുറത്താക്കി. ജെയ്‌സനെതിരെ നടപടിയെടുക്കാൻ കോളേജ് അധികൃതർ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് കോളേജിലേക്ക് നടത്തിയ മാർച്ച് അക്രമാസക്‌തമായിരുന്നു.
പിന്നാലെയാണ് ജെയ്‌സനെ പുറത്താക്കിയതായി കടമ്മനിട്ട മൗണ്ട് ലോ സിയോൺ ലോ കോളേജ് അധികൃതർ അറിയിച്ചത്. കേസിൽ സുപ്രീം കോടതി മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചിട്ടും ജെയ്‌സനെ പോലീസ് ഇതുവരെ അറസ്‌റ്റ് ചെയ്‌തിരുന്നില്ല. അതേസമയം, ജെയ്‌സനെ അറസ്‌റ്റ് ചെയ്യാത്ത ആറൻമുള പോലീസിനെതിരെ സമരം തുടരാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം.
വിദ്യാർഥിയെ മർദ്ദിച്ച കേസിൽ പ്രതിയായിട്ടും ഡിവൈഎഫ്ഐ നേതാവിനെ മാനേജ്‌മെന്റ് പുറത്താക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. പരാതിക്കാരിയായ വിദ്യാർഥിനിയുടെ സംരക്ഷണം കണക്കിലെടുത്ത് ജെയ്‌സനെ ഉടനടി കോളേജിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യത്തിൽ പ്രിൻസിപ്പൽ ഇൻ ചാർജിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൂട്ടിയിട്ടു.
ആറൻമുള സിഐ ഉൾപ്പടെ സ്‌ഥലത്ത് എത്തിയെങ്കിലും അഡ്‌മിനിസ്ട്രേറ്റീവ് ബ്ളോക്കിലേക്ക് കയറ്റിയില്ല. തുടർന്ന് പൂട്ടുപൊളിച്ചാണ് പോലീസ് അകത്തുകയറിയത്. പ്രതിഷേധം ശക്‌തമാക്കിയ പ്രവർത്തകർ അഡ്‌മിനിസ്‌ട്രേറ്റീവ് ബ്ളോക്ക് അടിച്ചുതകർത്തു. ഇതോടെ ജെയ്‌സനെ കോളേജിൽ നിന്ന് പുറത്താക്കുന്ന നിലപാടിലേക്ക് അധികൃതരെത്തി.
ഡിസംബർ 20നാണ് മൗണ്ട് സിയോൺ ലോ കോളേജിൽ സംഘർഷമുണ്ടായത്. നിയമ വിദ്യാർഥിനിയെ സഹപാഠിയായ ഡിവൈഎഫ്ഐ നേതാവ് ജെയ്‌സൻ മർദ്ദിച്ചെന്ന പരാതിയിൽ ആദ്യം പോലീസ് കേസെടുത്തിരുന്നില്ല. പിന്നാലെ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്‌റ്റേഷനിലെത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെയാണ് മൂന്ന് ദിവസം വൈകി എഫ്‌ഐആർ ഇട്ടത്.
എന്നാൽ, പരാതിക്കാരിക്കെതിരെ ആറൻമുള പോലീസ് തുടർച്ചയായി കേസുകളെടുത്തത് വിവാദമായിരുന്നു. കേസിൽ ഫെബ്രുവരി ഒമ്പതിനാണ് ജെയ്‌സന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയത്. എന്നാൽ, ജെയ്‌സനെ ഇതുവരെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടില്ല.
Most Read| ആയുർവേദ ചികിൽസ; പ്രത്യേക വെൽനസ് കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി