ബെംഗളൂരു: ശ്രീരംഗപട്ടണത്തെ ജാമിഅ മസ്‌ജിദ് തകര്‍ക്കണമെന്ന് ആഹ്വാനം ചെയ്‌ത ഋഷി കുമാരസ്വാമി അറസ്‌റ്റില്‍. ചിക്കമംഗളൂരുവില്‍ നിന്നാണ് ഹാസനിലെ അരസികരെ കേന്ദ്രമായുള്ള കാളിമഠാധിപതിയായ ഋഷികുമാര സ്വാമിയെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന പരാമര്‍ശം നടത്തിയതിനാണ് അറസ്‌റ്റ്.
മസ്‌ജിദ് ഹനുമാന്‍ ക്ഷേത്രമാണെന്നാണ് ഇയാളുടെ വാദം. ഫേസ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു കുമാരസ്വാമി വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന പരാമര്‍ശം നടത്തിയത്.
ഞായറാഴ്‌ചയാണ് മസ്‌ജിദിന്റെ മുന്നില്‍ നിന്നുകൊണ്ട് കുമാരസ്വാമി വീഡിയോ ഷൂട്ട് ചെയ്‌തത്.
‘മസ്‌ജിദിലെ കൊത്തുപണികളുള്ള തൂണുകള്‍ ക്ഷേത്രത്തിന്റേതാണ്. ഇത് പിന്നീട് മസ്‌ജിദാക്കി മാറ്റിയതാണ്. ഹിന്ദുക്കള്‍ ഉണരേണ്ട സമയമായി. അയോധ്യയിലെ മസ്‌ജിദ് പോലെ പൊളിക്കപ്പെടേണ്ട മസ്‌ജിദാണ് ശ്രീരംഗപട്ടത്തിലേതും,’ ഋഷി കുമാര സ്വാമി വീഡിയോയില്‍ പറയുന്നു. ഈ വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയുടെ(എഎസ്ഐ) സുരക്ഷാ ജീവനക്കാരനായ യതിരാജിന്റെ പരാതി പ്രകാരമാണ് സ്വാമിയെ അറസ്‌റ്റ് ചെയ്‌തത്. എഎസ്ഐയുടെ കീഴില്‍ പരിപാലിച്ച് വരുന്ന ചരിത്ര പശ്‌ചാത്തലമുള്ള മസ്‌ജിദാണിത്.
ചൊവ്വാഴ്‌ച വൈദ്യപരിശോധനയ്‌ക്ക് ശേഷം ശ്രീരംഗപട്ടണത്തിലെ പോലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്‌തശേഷമാണ് ഇയാളുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. അറസ്‌റ്റിന് ശേഷവും താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു എന്നായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം.
Most Read: റിപ്പബ്ളിക് ദിനം; സൂര്യനമസ്‌കാര പരിപാടിയിൽ പങ്കെടുക്കാൻ കോളേജുകൾക്ക് യുജിസി നിര്‍ദ്ദേശം