ലഖ്നൗ: ഹത്രസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ നാലു പ്രതികള്‍ക്കെതിരെ കൂട്ടബലാൽസംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതില്‍ പ്രതികരിച്ച് പെണ്‍കുട്ടിയുടെ കുടുംബം. അവളുടെ മരണമൊഴി പാഴായില്ലെന്ന് കുടുംബം പറഞ്ഞു.
സെപ്റ്റംബര്‍ 14നാണ് ഹത്രസില്‍ ദളിത് പെണ്‍കുട്ടിയെ വീടിന് സമീപത്തെ വയലില്‍വെച്ച് മേല്‍ജാതിക്കാരായ നാലുപേര്‍ ക്രൂരമായി കൂട്ടബലാൽസംഗം ചെയ്‌തത്. രണ്ടാഴ്‌ച മരണത്തോട് മല്ലിട്ടശേഷം പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി.
സന്ദീപ്, രവി, രാമു, ലവ് കുശ് എന്നിവരാണ് പിടിയിലായ പ്രതികള്‍. വെള്ളിയാഴ്‌ച നാലുപേര്‍ക്കെതിരെയും സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. കേസിലെ നാല് പ്രതികളും ഒരുപോലെ കുറ്റം ചെയ്‌തുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. രണ്ടു മാസം കൊണ്ടാണ് സിബിഐ അന്വേഷണം പൂര്‍ത്തിയാക്കിയത്. പെണ്‍കുട്ടിയുടെ മരണ മൊഴിയുടെ അടിസ്‌ഥാനത്തില്‍ 2,000 പേജുള്ള കുറ്റപത്രമാണ് സിബിഐ സമര്‍പ്പിച്ചത്.
‘ഇതിലൂടെ ഞങ്ങളുടെ കുട്ടിയെ തിരികെ കൊണ്ടുവരാന്‍ സാധിക്കില്ല. ഇതില്‍ സന്തോഷം കണ്ടെത്താന്‍ സാധിക്കില്ല. എങ്കിലും നീതിപൂര്‍വമായ വിധിയിലെത്തുന്നത് കാണാനാകും’ -പെണ്‍കുട്ടിയുടെ കുടുംബം പ്രതികരിച്ചു. ‘അവള്‍ ചാര്‍പോയില്‍ വന്നിരുന്ന് ചായ കുടിക്കുന്നത് സ്വപ്‌നം കാണും. അവള്‍ ഞങ്ങള്‍ക്കൊപ്പം ഇല്ലെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല’ -പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു.
സെപ്റ്റംബര്‍ 30ന് പെണ്‍കുട്ടി മരിച്ചതിന് ശേഷം അര്‍ധരാത്രിയില്‍ മൃതദേഹം ബന്ധുക്കളുടെ സമ്മതമില്ലാതെ കത്തിച്ചു കളയുകയായിരുന്നു. ഇത് രാജ്യം മുഴുവന്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടക്കം മുതല്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് യുപി സര്‍ക്കാര്‍ സ്വീകരിച്ചത്.
Read also: രോഹിത് വെമുലയുടെ സഹോദരന്‍ ഇനി അഭിഭാഷകന്‍; സമൂഹത്തിനുള്ള മറുപടിയെന്ന് അമ്മ