തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിന്റെ പേരിൽ ചിലർ ബിജെപിയെ നശിപ്പിക്കാൻ നുണപ്രചാരണം നടത്തുകയാണെന്ന് കുമ്മനം രാജശേഖരൻ. കുഴൽപ്പണ കേസിന്റെ മറവിൽ കോൺഗ്രസ്-സിപിഎം കക്ഷികൾ നടത്തുന്നത് ബിജെപി വിരുദ്ധ പ്രചാരണവും വേട്ടയാടലുമാണ്. വ്യവസ്‌ഥാപിതമായ മാർഗങ്ങളിലൂടെ തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്ന ബിജെപി പ്രവർത്തകരെ പൊതുജനമധ്യത്തിൽ അപഹാസ്യരാക്കുക മാത്രമാണ് ഇക്കൂട്ടരുടെ ലക്ഷ്യമെന്നും കുമ്മനം ഫേസ്ബുക്ക് പോസ്‌റ്റിൽ പറഞ്ഞു.
ഭാവിയിൽ തങ്ങൾക്ക് ഭീഷണിയായേക്കാവുന്ന ബിജെപിയെ തകർക്കേണ്ടത് യുഡിഎഫിന്റേയും എൽഡിഎഫിന്റേയും രാഷ്‌ട്രീയ ആവശ്യമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ ഒത്തുതീർപ്പു രാഷ്‌ട്രീയത്തിലൂടെ പരസ്‌പരം സഹായിച്ചും അടവുനയങ്ങൾ പ്രയോഗിച്ചും സിപിഎമ്മും കോൺഗ്രസും ഒന്നിച്ചു നിന്നു. തിരഞ്ഞെടുപ്പിനു ശേഷം ബിജെപിയെയും കേന്ദ്രസർക്കാരിനെയും എതിർക്കുന്നതിലും അവർ ഒറ്റക്കെട്ടായി നിന്നു; കുമ്മനം പറയുന്നു.
ബിജെപിക്കെതിരെ സംഘടിതവും ആസൂത്രിതവുമായി നടത്തുന്ന മാദ്ധ്യമ വിചാരണയും നുണ പ്രചാരണവും പാർട്ടിയെ നശിപ്പിക്കുക എന്ന ഗൂഢ ലക്ഷ്യത്തോടെ ഉള്ളതാണ്. അധികാരശക്‌തി ഉപയോഗിച്ച് നേതാക്കളെ കള്ളക്കേസുകളിൽ കുടുക്കി പക തീർക്കാൻ സിപിഎം നടത്തുന്ന ഹീന ശ്രമങ്ങൾ വിലപ്പോവില്ലെന്നും കുമ്മനം കൂട്ടിച്ചേർത്തു.
National News: കോവിഡ് മരുന്ന് സംഭരണം; ഗൗതം ഗംഭീര്‍ ഫൗണ്ടേഷനെതിരെ ഡ്രഗ്‌സ് കണ്‍ട്രോളര്‍