ലഖ്‌നൗ: ഡോ. കഫീല്‍ ഖാനെതിരെ സസ്‌പെന്‍ഷന്‍ നടപടികള്‍ സ്വീകരിച്ചതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഉടന്‍ ഹാജരാക്കാൻ യുപി സര്‍ക്കാരിനോട് അലഹബാദ് ഹൈക്കോടതി. സസ്‌പെന്‍ഷന്‍ നടപടിയെ ചോദ്യം ചെയ്‌തുകൊണ്ട് കഫീല്‍ ഖാന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് സര്‍ക്കാരിന് കോടതി കര്‍ശന നിര്‍ദേശം നല്‍കിയത്.
2017ൽ ഗൊരഖ്‌പൂർ ബിആർഡി മെഡിക്കൽ കോളേജിൽ ഓക്‌സിജൻ ലഭിക്കാതെ 63 കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ ഡോ. കഫീൽ ഖാന്റെ ഭാഗത്തുനിന്ന് കുറ്റകരമായ അനാസ്‌ഥയുണ്ടായെന്നും, ഓക്‌സിജൻ സിലിണ്ടറുകളുടെ വാങ്ങൽ പ്രക്രിയയിൽ ഖാൻ അഴിമതി കാണിച്ചു എന്നും ആരോപിച്ചാണ് സർക്കാർ നടപടിയെടുത്തത്.
സംഭവം നടക്കുമ്പോൾ ഡോ. ഖാൻ അല്ലായിരുന്നു ആശുപത്രിയിലെ എൻസഫലൈറ്റിസ് വാർഡിന്റെ നോഡൽ ഓഫീസർ എന്നും, യാതൊരു ചുമതലകളും ഇല്ലാതിരുന്നിട്ടുകൂടി ഡോ. ഖാൻ കുട്ടികൾ മരിക്കാതിരിക്കാൻ വേണ്ടി സ്വന്തം ചെലവിൽ ഓക്‌സിജൻ സിലിണ്ടറുകൾ എത്തിച്ചിരുന്നു എന്നും പിന്നീട് വന്ന അന്വേഷണ റിപ്പോർട്ടിൽ വെളിപ്പെടുത്തപ്പെട്ടിരുന്നു. നിരപരാധിയായ ഡോ. ഖാന് ജയിലിൽ ചെലവിടേണ്ടി വന്നത് നീണ്ട ഒമ്പതു മാസങ്ങളാണ്.
എന്നാൽ, 2019 ഒക്‌ടോബറിൽ കഫീൽ ഖാനെതിരെ യുപി സർക്കാർ വീണ്ടും അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. അന്വേഷണ കമ്മീഷന് തെറ്റായ വിവരങ്ങളാണ് നൽകിയതെന്നും സർക്കാർ വിരുദ്ധ പ്രസ്‌താവനകൾ നടത്തിയെന്നുമായിരുന്നു ആരോപണം.
ഇതിനെ എതിർത്ത് കഫീൽ ഖാൻ സമർപ്പിച്ച ഹരജിയിൽ അലഹബാദ് ഹൈക്കോടതിയിലെ ജസ്‌റ്റിസ് യശ്വന്ത് വർമ ജൂലൈ 29ന് വാദം കേട്ടിരുന്നു. താൻ ഒഴികെ, അന്ന് സസ്‌പെൻഡ് ചെയ്‌ത മുഴുവൻ പേരെയും തിരിച്ചെടുത്തതായി ഡോ. ഖാൻ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് നാല് വർഷത്തിലേറെയായി സസ്‌പെൻഷൻ തുടരുന്നത് എന്തിനെന്ന് വിശദീകരിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
Read also: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക്കിന് നിരോധനം; വിജ്‌ഞാപനം പുറത്തിറക്കി