കൊച്ചി: ഇഡി ഉദ്യോഗസ്‌ഥർക്ക് എതിരായ ക്രൈംബ്രാഞ്ച് കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നൽകിയ ഹരജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ക്രൈംബ്രാഞ്ചിന്റെ എഫ്ഐആർ റദ്ദാക്കണമെന്നും നിഷ്‌പക്ഷ അന്വേഷണത്തിനായി കേസ് സിബിഐക്ക് കൈമാറണമെന്നുമാണ് ഇഡിയുടെ ഹരജികളിലെ ആവശ്യം.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്‌നാ സുരേഷിനെയും സന്ദീപ് നായരെയും അന്വേഷണ ഉദ്യോഗസ്‌ഥർ നിർബന്ധിച്ചുവെന്ന് ആരോപിച്ചാണ് ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസുകൾ രജിസ്‌റ്റർ ചെയതത്.
സ്വപ്‌നാ സുരേഷിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്‌ഥരുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ ആയിരുന്നു ഇഡിക്കെതിരെ ക്രൈംബ്രാഞ്ചിന്റെ ആദ്യ കേസ്. പിന്നീട് സന്ദീപ് നായരുടെ മൊഴി പ്രകാരവും ഇഡി ഉദ്യോഗസ്‌ഥർക്കെതിരെ ക്രൈംബ്രാഞ്ച് രണ്ടാമതും കേസെടുത്തിരുന്നു.
നിലവിൽ ഈ രണ്ടു കേസുകളിൻമേലും, ഹരജി പരിഗണിക്കുന്ന ഇന്നുവരെ തുടർ നടപടികൾ പാടില്ലെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ഹരജികൾ ജസ്‌റ്റിസ് വിജി അരുണിന്റെ ബഞ്ച് ഇന്ന് പരിഗണിക്കും.
Also Read: കേരളത്തിലും രണ്ടാം തരംഗ സൂചനകൾ; പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന