മലപ്പുറം: സംസ്‌ഥാനത്ത് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതലുള്ള മലപ്പുറം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ചികിൽസാ സൗകര്യങ്ങളും വിലയിരുത്തുന്നതിനായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന്റെ അധ്യക്ഷതയിൽ യോഗം ചേര്‍ന്നു. മഞ്ചേരി മെഡിക്കൽ കോളേജ് ഉൾപ്പടെയുള്ള സർക്കാർ ആശുപത്രികളിലെ ഐസിയു ബെഡുകൾ, വെന്റിലേറ്ററുകൾ, ഓക്‌സിജന്‍ സൗകര്യങ്ങൾ, ആവശ്യമായ ജീവനക്കാര്‍ തുടങ്ങിയ കാര്യങ്ങൾ മന്ത്രി വിലയിരുത്തി.
മഞ്ചേരി മെഡിക്കൽ കോളേജ് പൂർണമായും കോവിഡ് ആശുപത്രിയാക്കുമ്പോൾ അവിടെയുള്ള ഗർഭിണികൾക്കും മറ്റു രോഗബാധിതർക്കും ജില്ലാ ആശുപത്രികളിലും സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും യഥാസമയം സേവനം ഉറപ്പാക്കുവാൻ മന്ത്രി നിർദ്ദേശം നൽകി.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ എംപാനൽ ചെയ്യപ്പെട്ടിട്ടുള്ള സ്വകാര്യ ആശുപത്രികളുടെ സേവനവും ഗർഭിണികൾക്ക് തേടാവുന്നതാണെന്ന് അറിയിച്ച മന്ത്രി ഗർഭിണികൾക്ക് അസൗകര്യങ്ങൾ ഒന്നും ഉണ്ടാകാതിരിക്കാൻ ഫീൽഡ് തലത്തിൽ ജെപിഎച്ച്എൻ, ആശ പ്രവർത്തകർ പ്രത്യേകം ശ്രദ്ധിക്കണമെന്നും പറഞ്ഞു.
കരുതൽവാസ കേന്ദ്രങ്ങൾ, പ്രാരംഭ ചികിൽസാ കേന്ദ്രങ്ങൾ എന്നിവയുടെ നടത്തിപ്പ്, കരുതൽ നിരീക്ഷണം, കോവിഡ് മാനദണ്ഡങ്ങള്‍, ലോക്ക്ഡൗൺ മാർഗ നിർദ്ദേശങ്ങള്‍ എന്നിവയുടെ പാലനം തുടങ്ങിയ കാര്യങ്ങളിൽ ജില്ലയിലെ വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും പൂർണമായ സഹകരണം ഉറപ്പാക്കണമെന്നും യോഗം വിലയിരുത്തി.
അതേസമയം കോവിഡ് വ്യാപനം കൂടുതലും ഉണ്ടായിട്ടുള്ളത് വീടുകളിലായതിനാൽ ബോധവല്‍ക്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും മന്ത്രി അറിയിച്ചു. കൂടാതെ ഓക്‌സിജൻ ലഭ്യതയുടെ കാര്യത്തിൽ ജില്ല പര്യാപ്‌തമാണെന്നും മന്ത്രി വ്യക്‌തമാക്കി. ഓക്‌സിജൻ ലഭ്യത കൂട്ടുവാനായി ആശുപത്രികളിൽ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടത്തുന്നതായും യോഗം വിലയിരുത്തി.
യോഗത്തിൽ മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെകട്ടറി, നാഷണൽ ഹെൽത്ത് മിഷൻ സ്‌റ്റേറ്റ് ഡയറക്‌ടർ തുടങ്ങിയവര്‍ സന്നിഹിതരായി.
Malabar News: ജില്ലയിൽ ട്രൈബൽ ഹെൽപ് ഡെസ്‌ക് ആരംഭിച്ചു