തിരുവനന്തപുരം: ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ അല്‍പം ശ്രദ്ധിച്ചാല്‍ രോഗ വ്യാപനം കുറക്കാനും പെട്ടന്ന് സുഖം പ്രാപിക്കാനും സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍. കോവിഡ് പോസിറ്റീവ് ആണെങ്കിലും മറ്റ് രോഗ ലക്ഷണങ്ങളില്ലെങ്കില്‍ റൂം ഐസൊലേഷനാണ് നല്ലതെന്ന് കോവിഡിന്റെ ഒന്നാം തരംഗത്തില്‍ തന്നെ നമ്മള്‍ തെളിയിച്ചതാണെന്ന് മന്ത്രി പറയുന്നു.
ഗൃഹാന്തരീക്ഷമാണ് പലരും ആഗ്രഹിക്കുന്നത്. മറ്റ് പ്രശ്‌നങ്ങളില്ലാത്ത കോവിഡ് രോഗികള്‍ക്ക് ഡോക്‌ടർമാർ നിർദ്ദേശിക്കുന്ന അത്യാവശ്യ മരുന്നും പൂര്‍ണ വിശ്രമവും കൊണ്ട് രോഗം മാറുന്നതാണ്. ഇവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കാവുന്നതാണ്. സംസ്‌ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഡിസ്‌ചാർജ് രേഖയും പുതുക്കിയിരുന്നു. ഇതിലൂടെ രോഗത്തിന്റെ ഗുരുതരാവസ്‌ഥ അനുസരിച്ച് വിദഗ്‌ധ ചികിൽസ നല്‍കാനും ആശുപത്രി നിറയാതെ എല്ലാവരെയും ചികിൽസിക്കാനും സാധിക്കുമെന്ന് മന്ത്രി വ്യക്‌തമാക്കി.
ഹോം ഐസൊലേഷന്‍ എങ്ങനെ?
ബാത്ത്‌റൂം തൊട്ടടുത്തുള്ളതും വായു സഞ്ചാരമുള്ളതുമായ മുറിയിലാണ് ഹോം ഐസൊലേഷനിലുള്ളവര്‍ കഴിയേണ്ടത്. അതിന് സൗകര്യമില്ലാത്തവര്‍ക്ക് ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ തിരഞ്ഞെടുക്കാം. എസിയുള്ള മുറി ഒഴിവാക്കണം. വീട്ടില്‍ ഒരു കാരണവശാലും സന്ദര്‍ശകരെ അനുവദിക്കാൻ പാടില്ല. ഹോം ഐസൊലേഷന്‍ എന്നത് റൂം ഐസൊലേഷനാണ്. അതിനാല്‍ മുറിക്ക് പുറത്തിറങ്ങാന്‍ പാടില്ല. ഇടക്കിടയ്ക്ക് കൈകള്‍ കഴുകണം. അഥവാ മുറിക്ക് പുറത്ത് രോഗി ഇറങ്ങിയാല്‍ സ്‌പർശിച്ച പ്രതലങ്ങള്‍ അണുവിമുക്‌തമാക്കണം. വീട്ടിലുള്ള എല്ലാവരും മാസ്‌ക് ധരിക്കേണ്ടതാണ്. ജനിതക മാറ്റം വന്ന വൈറസ് റിപ്പോർട് ചെയ്യുന്ന സാഹചര്യത്തില്‍ രണ്ട് മാസ്‌ക് ധരിക്കുന്നത് നല്ലതാണ്. രോഗീ പരിചണം നടത്തുന്നവര്‍ എന്‍ 95 മാസ്‌കാണ് ധരിക്കേണ്ടതാണ്.
സാധനങ്ങള്‍ കൈമാറരുത്
ആഹാര സാധനങ്ങള്‍, ടിവി റിമോട്ട്, ഫോണ്‍ മുതലായ വസ്‌തുക്കൾ രോഗമില്ലാത്തവരുമായി പങ്കുവയ്ക്കാന്‍ പാടില്ല. കഴിക്കുന്ന പാത്രങ്ങളും ധരിച്ച വസ്‌ത്രങ്ങളും സ്വയം കഴുകുന്നതാണ് നല്ലത്. നിരീക്ഷണത്തിലുള്ള വ്യക്‌തി ഉപയോഗിച്ച പാത്രം, വസ്‌ത്രങ്ങള്‍, മേശ, കസേര, ബാത്ത്‌റൂം മുതലായവ ബ്‌ളീച്ചിംഗ് ലായനി ഉപയോഗിച്ച് വൃത്തിയാക്കേണ്ടതാണ്.
വെള്ളവും ആഹാരവും വളരെ പ്രധാനം
വീട്ടില്‍ കഴിയുന്നവര്‍ ധാരാളം വെള്ളം കുടിക്കേണ്ടതാണ്. ഫ്രിഡ്‌ജിൽ വെച്ച തണുത്ത വെള്ളവും ഭക്ഷണ പദാർഥങ്ങളും ഒഴിവാക്കണം. ചൂടുള്ളതും പോഷക സമൃദ്ധവുമായ ഭക്ഷണ പദാർഥങ്ങൾ കഴിക്കണം. ഉറക്കം വളരെ പ്രധാനമാണ്. 8 മണിക്കൂറെങ്കിലും ഉറങ്ങുക.
സ്വയം നിരീക്ഷണം ഏറെ പ്രധാനം
വീട്ടില്‍ നിരീക്ഷണത്തിൽ കഴിയുന്നവര്‍ ദിവസവും സ്വയം നിരീക്ഷിക്കേണ്ടതാണ്. സങ്കീര്‍ണതകള്‍ വരികയാണെങ്കില്‍ നേരത്തെ കണ്ടുപിടിക്കാനും വിദഗ്‌ധ ചികിൽസ ലഭ്യമാക്കാനും സ്വയം നിരീക്ഷണം ഏറെ സഹായിക്കും. പള്‍സ് ഓക്‌സി മീറ്റര്‍ വീട്ടില്‍ കരുതുന്നത് നന്നായിരിക്കും. പള്‍സ് ഓക്‌സി മീറ്ററിലൂടെ കാണിക്കുന്ന ഓക്‌സിജന്റെ അളവ്, നാഡിമിടിപ്പ് എന്നിവയും ഉറക്കവും മറ്റ് രോഗ ലക്ഷണങ്ങളും ദിവസവും ഒരു ബുക്കില്‍ കുറിച്ചുവെക്കണം.
അപായ സൂചനകള്‍ തിരിച്ചറിയണം
ആരോഗ്യ പ്രവര്‍ത്തകര്‍ ഒരു വിളിക്കപ്പുറം തന്നെയുണ്ട്. ശ്വാസം മുട്ടല്‍, നെഞ്ചുവേദന, നെഞ്ചിടിപ്പ്, അമിതമായ ക്ഷീണം, അമിതമായ ഉറക്കം, കഫത്തില്‍ രക്‌തത്തിന്റെ അംശം കാണുക, തീവ്രമായ പനി, ബോധക്ഷയം അല്ലെങ്കില്‍ മോഹാലസ്യപ്പെടുക തുടങ്ങിയവ അപായ സൂചകങ്ങളാണ്. തലച്ചോറില്‍ ഓക്‌സിജന്‍ കാര്യമായി എത്താത്തത് കൊണ്ടുള്ള പ്രശ്‌നങ്ങളാലാണ് ഇവയില്‍ പലതും ഉണ്ടാകുന്നത്. ഈ അപായ സൂചനകളോ മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകളോ ഉണ്ടായാല്‍ 1056, 0471 2552056 എന്നീ നമ്പരുകളിലോ ബന്ധപ്പെടാറുള്ള ആരോഗ്യ പ്രവര്‍ത്തകരേയോ വിവരമറിയിക്കണം. ഈ സാഹചര്യത്തില്‍ ഒട്ടും പരിഭ്രമപ്പെടാതെ ആംബുലന്‍സ് എത്തുന്നതുവരെ കമഴ്‌ന്ന് കിടക്കേണ്ടതാണ്.
Also Read: കൈത്താങ്ങേകാൻ ഭൂട്ടാനും; ദിവസവും 40 മെട്രിക്ക് ടൺ ഓക്‌സിജൻ ഇന്ത്യക്ക് നൽകും