പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ജീവനക്കാർക്ക് ശമ്പള കുടിശിക കൊടുത്തു തീർക്കുമെന്ന ആരോഗ്യമന്ത്രിയുടെ ഉറപ്പ് പാഴായി. ആശുപത്രിയിലെ ജീവനക്കാർ ഇപ്പോഴും ശമ്പളം ഇല്ലാതെയാണ് ജോലി ചെയ്യുന്നത്. നേരത്തെ ആശുപത്രി ജീവനക്കാരുടെ ദുരിതം വാർത്തയായതിന് പിന്നാലെ ശമ്പള കുടിശിക കൊടുത്തു തീർക്കുമെന്ന് ആരോഗ്യമന്ത്രി വാഗ്‌ദാനം നൽകിയിരുന്നു. എന്നാൽ പിന്നീട് തിരിഞ്ഞു നോക്കിയില്ല.
ആദിവാസികളടക്കമുള്ള 132 ജീവനക്കാരാണ് ആശുപത്രിയിൽ ജോലി ചെയ്യുന്നത്. കോവിഡ് വ്യാപനം വന്നതോടെ ആശുപത്രിക്ക് പ്രത്യേകിച്ച് വരുമാനം ഇല്ലാത്തതുകൊണ്ട് 15 ലക്ഷത്തോളം രൂപ സർക്കാർ തന്നിരുന്നു. മാർച്ച് മാസം വരെ ആശുപത്രിക്ക് ചിലവാകുന്ന തുക ഇത്തരത്തിൽ കൃത്യമായി ലഭിച്ചിരുന്നു. അതിന് ശേഷവും തുക തരുമെന്ന് അറിയിച്ചെങ്കിലും നാളിതുവരെ അത് കിട്ടിയിട്ടില്ലെന്ന് കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ് പറഞ്ഞു. പ്രതിസന്ധി താൽക്കാലികമായെങ്കിലും പരിഹരിക്കാൻ ഏകദേശം ഒന്നര കോടിയോളം രൂപ വേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്.
സംസ്‌ഥാനത്ത് ആദിവാസി വിഭാഗങ്ങളുടെ ആരോഗ്യം പരിപാലിക്കുന്നത് ലക്ഷ്യമാക്കിയാണ് കോട്ടത്തറ ട്രൈബൽ ആശുപത്രി തുടങ്ങിയത്. നാലു കൊല്ലം മുൻപ് 100 കിടക്കകൾ ആശുപത്രിയിൽ അധികമായി ലഭിച്ചതോടെ 170 കിടക്കകളുള്ള ആശുപത്രിയായി കോട്ടത്തറ മാറി. എന്നാൽ, 54 കിടക്കകൾക്ക് അനുസൃതമായ സ്‌റ്റാഫുകൾ മാത്രമാണ് ആശുപത്രിയിലുള്ളത്. മതിയായ ജീവനക്കാർ ഇല്ലാതിരുന്നിട്ടും മികച്ച നേട്ടം കൈവരിച്ച ആശുപത്രിയെ സർക്കാർ അവഗണിക്കുകയാണെന്ന പരാതിയാണ് ഉയരുന്നത്.
Most Read: മെഡിക്കൽ കോളേജ് ഡോക്‌ടർമാരുടെ സമര പരിപാടികൾ നീട്ടിവെച്ചു