തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജ് ഡോക്‌ടർമാർ ഒക്‌ടോബർ 21ന് പ്രഖ്യാപിച്ചിരുന്ന പ്രതിഷേധ പരിപാടികൾ താൽകാലികമായി നീട്ടി വെച്ചു. സംസ്‌ഥാനം അഭിമുഖികരിക്കുന്ന പ്രകൃതിക്ഷോഭം കണക്കിലെടുതാണ് തീരുമാനമെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേർസ് അസോസിയേഷൻ (കെജിഎംസിടിഎ) അറിയിച്ചു.
കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലെ അധ്യാപകരുടെ 2016ൽ നടക്കേണ്ടിയിരുന്ന ശമ്പള പരിഷ്‌കരണം ഏറെ പ്രക്ഷോഭങ്ങൾക്കൊടുവിൽ 4 വർഷം വൈകി 2020ൽ നടപ്പാക്കുകയും, ശമ്പള പരിഷ്‌കരണ ഉത്തരവ് കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിൽ പുറത്തിറങ്ങുകയും ചെയ്‌തു.
എന്നാൽ ഇതുവരെ ബഹുഭൂരിഭാഗം മെഡിക്കൽ കോളേജ് അധ്യാപകർക്കും പുതുക്കിയ ശമ്പളം അനുസരിച്ചുള്ള പേ സ്ളിപ് പോലും കിട്ടിയിട്ടില്ലെന്നാണ് സർക്കാർ ഡോക്‌ടർമാരുടെ പരാതി. പരിഷ്‌കരണത്തിൽ വന്നിട്ടുള്ള വിവിധ തലത്തിലുള്ള അപാകതകൾ ചൂണ്ടിക്കാണിച്ചിട്ടും അതൊന്നും ഇതുവരെയും പരിഹരിക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്നും സംഘടന ആരോപിക്കുന്നു.
സമര പരിപാടികളുടെ ഭാഗമായാണ് കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജ് അധ്യാപകർ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലെയും പ്രിൻസിപ്പൽ ഓഫിസിലേക്ക് പ്രതിഷേധ ജാഥയും ഓഫിസിനു മുൻപിൽ ധർണയും നടത്താൻ തീരുമാനിച്ചിരുന്നത്.
National News: ജമ്മു കശ്‍മീരില്‍ എന്‍ഐഎയുടെ വ്യാപക റെയ്‌ഡ്