മലപ്പുറം: കനത്ത മഴയെ തുടർന്ന് ജില്ലയിൽ വിവിധയിടങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്‌ടർ. ടൂറിസം കേന്ദ്രങ്ങളിലും മലയോര മേഖലകളിലും ഖനനങ്ങളിലുമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ലയിലെ ബീച്ചുകൾ, പാർക്കുകൾ, വെള്ളച്ചാട്ടം, മലയോര ടൂറിസം കേന്ദ്രം അടക്കമുള്ള ടൂറിസ്‌റ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആളുകൾക്ക് പ്രവേശനവിലക്ക് ഉണ്ടായിരിക്കും.
കൂടാതെ വഴിക്കടവ്–നാടുകാണി പാതയിലും നിലമ്പൂർ–കക്കാടംപൊയിൽ പാതയിലും രാത്രി 9 മണി മുതൽ രാവിലെ 6 മണി വരെ രാത്രികാല യാത്രാ വിലക്ക് ഉണ്ടായിരിക്കും. എന്നാൽ അവശ്യ സർവീസുകൾ അനുവദിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി. ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ മണ്ണെടുക്കൽ അടക്കമുള്ള മുഴുവൻ ഖനന പ്രവർത്തനങ്ങൾക്കും ഉത്തരവുണ്ടാകുന്നത് വരെ നിരോധനം ഉണ്ടായിരിക്കും.
ജില്ലയിൽ മിക്കയിടങ്ങളിലും നിലവിൽ മഴയെ തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ കരിങ്കൽ ക്വാറികളിലെയും ഖനന പ്രവർത്തനങ്ങൾ കാലാവസ്‌ഥ അനുകൂലമാകുന്നത് വരെ അനിശ്‌ചിത കാലത്തേക്ക് നിർത്തിവച്ചതായി ഓൾ കേരള ക്രഷർ ആൻഡ് ക്വാറി കോ ഓർഡിനേഷൻ ജില്ലാ കമ്മിറ്റി അറിയിച്ചു.
Read also: സൂരജിന്റെ ശിക്ഷയിൽ കോടതിക്ക് തെറ്റ് പറ്റി; അഡ്വ. ആസിഫലി