തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് ശക്‌തി ക്ഷയിച്ച് ന്യൂനമര്‍ദ്ദമായി മാറി. മാന്നാര്‍ കടലിടുക്കില്‍ നിലയുറപ്പിച്ച ന്യൂനമര്‍ദ്ദം ശക്‌തി ക്ഷയിച്ച് അവിടെ തന്നെ തുടരുകയാണ്. നിലവില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെയായി കുറഞ്ഞിട്ടുണ്ട്. കൂടാതെ ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ദമായി മാറിയതിനാല്‍ കേരളത്തിലേക്ക് പ്രവേശിക്കാനുള്ള സാധ്യതയും ഇനി കുറവാണ്. എന്നാല്‍ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്‌തമായ മഴ ലഭിക്കുമെന്ന് കാലാവസ്‌ഥാ മുന്നറിയിപ്പ് കേന്ദ്രം വ്യക്‌തമാക്കിയിട്ടുണ്ട്.
സംസ്‌ഥാനത്ത് ഇന്നും വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്‌തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കുന്നത്. അറബിക്കടലില്‍ നിന്നും ഈര്‍പ്പ പ്രവാഹം മര്‍ദ്ദമേഖലയിലേക്ക് പ്രവഹിക്കുന്നതിന്റെ ഭാഗമായാണ് സംസ്‌ഥാനത്ത് മഴ ശക്‌തമാകാന്‍ കാരണം. അതിനാല്‍ തീരപ്രദേശങ്ങളിലും മലയോര മേഖലകളിലും ഉള്ള ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ശക്‌തമായ മഴ ലഭിക്കാനുള്ള സാധ്യത ഉള്ളതിനാല്‍ ഇന്ന് സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒപ്പം തന്നെ മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Read also : പ്രതീക്ഷകൾ വാനോളം; ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി ഫൈസർ